കൊച്ചി: 2019 മിനിമം വേതനം ശുപാർശ നടപ്പാക്കില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്‌സ് കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് മരവിപ്പിച്ചു. തൊഴിൽ വകുപ്പ് നടപടി കോടതിയലക്ഷ്യം ആണെന്ന് കിറ്റെക്‌സ് ആരോപിച്ചിരുന്നു. മിനിമം വേതനം ശുപാർശ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെ ആയിരുന്നു തൊഴിൽ വകുപ്പിന്റെ നടപടി.
കിറ്റക്സ് കമ്പനിയിൽ 2019ലെ മിനിമം വേതനം ശുപാർശ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജൂൺ 30നായിരുന്നു തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയത്. പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്നു നോട്ടീസ് നൽകിയത്. ഈ നോട്ടീസ് നിയമവിരുദ്ധമെന്നായിരുന്നു കിറ്റെക്‌സ് കമ്പനിയുടെ വാദം. കഴിഞ്ഞ ജൂൺ 30ന് ഈ ശുപാർശ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇത് നിലനിൽക്കെയാണ് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയത്. ഈ നോട്ടീസ് പിൻവലിക്കണമെന്ന് ആണ് കിറ്റക്സ് കമ്പനി ആവശ്യപ്പെട്ടിരുന്നത്.
മിനിമം വേതനം ശുപാർശ നടപ്പാക്കുന്ന കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. കോടതിയുടെ വിധി വരുന്ന പശ്ചാത്തലത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ആണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. ജീവനക്കാർക്ക് താമസിക്കാൻ കൂടുതൽ സൗകര്യങ്ങൾ നൽകണം, വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്ന് ഇവരെ മാറ്റണം തുടങ്ങിയ കാര്യങ്ങളും തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള നടപടികളുമായി തൊഴിൽ വകുപ്പിന് മുന്നോട്ടുപോകാനും സാധിക്കും. കിറ്റെക്‌സ് കമ്പനിയിൽ നടത്തിയ പരിശോധനകളിൽ തെറ്റായിട്ട് ഒന്നും ഇല്ലെന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നത്.
നിക്ഷേപം നടത്തുന്നതിനായി കിറ്റെക്സിനെ ഔദ്യോഗിക ക്ഷണിച്ച് തെലുങ്കാന സർക്കാരും. വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു കിറ്റക്സ് എം ഡിയെ തെലുങ്കാനയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇ-മെയിൽ സന്ദേശം അയച്ചു. സാബു എം ജേക്കബിനെ തെലുങ്കാനയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തെലുങ്കാന സർക്കാർ പ്രതിനിധികൾ കൊച്ചിയിൽ എത്തി ചർച്ച നടത്താമെന്നും കെ ടി രാമറാവു അറിയിച്ചു. തെലുങ്കാന ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ പോളിസി പ്രകാരം ആകർഷകമായ വാഗ്ദാനങ്ങളാണ് തെലുങ്കാന സർക്കാർ നൽകിയിട്ടുള്ളത്. കിറ്റക്സ് കമ്പനിയിലെ പരിശോധനയ്ക്ക് എതിരെ അവിടുത്തെ ജീവനക്കാരും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു കൊണ്ട് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
Also Read-Alert | ശക്തമായ കാറ്റു വീശാൻ സാധ്യത; ജൂലൈ പത്തുവരെ മത്സ്യബന്ധനത്തിന് വിലക്ക്
കിറ്റെക്സ് കമ്പനിയിലെ തുടർച്ചയായി പരിശോധന പശ്ചാത്തലത്തിലായിരുന്നു 3500 കോടിയുടെ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. ഇതിനുശേഷം 9 സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പാക്കാൻ കിറ്റെക്സിനെ ക്ഷണിച്ചത്. പല സംസ്ഥാനങ്ങളിൽ നിന്നും വ്യവസായ വകുപ്പ് മന്ത്രിമാർ വരെ സാബു എം ജേക്കബിനെ നേരിട്ട് വിളിച്ച് സംസാരിച്ചു. ഏത് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കണമെന്ന് കിറ്റക്സ് പരിശോധിച്ച് വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kitex group, Sabu Jacob, State government