ആവേശം ഒട്ടും ചോരാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കളം നിറഞ്ഞ റോഡ് ഷോകളോടെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഒരു മാസം നീണ്ട പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പ്രവർത്തകർ ആവേശക്കൊടുമുടി കയറി. ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമായി നടന്ന കൊട്ടിക്കലാശത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. എന്നാൽ പലയിടങ്ങളിലും പ്രവർത്തകൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായി. സംഘർഷങ്ങളെ തുടർന്ന് വടകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരുവനന്തപുരം വേളിയിൽ എ. കെ. അന്റണിയും ശശി തരൂരും സഞ്ചരിച്ച വാഹനത്തിന് മുന്നിൽ തടസ്സം സൃഷ്ടിച്ചു ഇടത് റാലി വന്നത് പ്രതിഷേധത്തിന് കാരണമായി. ഒരു മണിക്കൂറോളം ആന്റണിയുടെ വാഹന വ്യൂഹം തടഞ്ഞിട്ടു. വാഹനം ഉപേക്ഷിച്ച് നടന്നാണ് ആന്റണിയും തരൂരും പ്രതിഷേധിച്ചത്.
കൊച്ചി പാലാരിവട്ടത്ത് എൽഡിഎഫിന്റെ റാലി നടക്കുന്നതിനിടെ എസ്ഡിപിഐ പ്രകടനം കടന്നു പോയത് സംഘർഷത്തിനു വഴിവെച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തും എൽഡി ഫ് ബിജെപി സംഘർഷമുണ്ടായിട്ടുണ്ട്. മലപ്പുറത്ത് പോലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. തുടർന്ന് പോലീസ് ഇടപെട്ട് ആളുകളെ പിരിച്ചുവിടുകയായിരുന്നു.
തൊടുപുഴയിലെ അവസാന വട്ട പ്രചരണ പരിപാടികൾക്കിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ സംഘർഷമുണ്ടായി. തിരുവല്ലയിൽ എൽഡി എഫ് ബിജെപി സംഘർഷം കല്ലേറിൽ കലാശിച്ചു. പ്രവർത്തകരുടെ കല്ലേറിൽ പോലീസുകാരന് പരിക്കേറ്റു.
ആവേശകരമായ പ്രചരണവും കൊട്ടിക്കലാശവുമെല്ലാം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. സംസ്ഥാനത്തെ രണ്ടു കോടി അൻപത്തിനാല് ലക്ഷം വോട്ടർമാരാണ് 23ന് വിധി നിർണയിക്കാൻ പോളിംങ് ബൂത്തിലെത്തുന്നത്. കേരളത്തിലെ ഇരുപത്തി നാലായിരത്തിലേറെ പോളിംഗ് സ്റ്റേഷനുകളിലാണ് ഇനിയുള്ള ആവേശം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.