തിരുവനന്തപുരം : സംസ്ഥാനത്ത് പബുകളും ബ്രുവറികളും ഉടനില്ല. ഡ്രൈ ഡേയിലും മാറ്റമുണ്ടാകില്ലെന്ന് പുതിയ മദ്യനയം. ബാറുകളുടേയും ക്ലബുകളുടേയും ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്ന മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഏപ്രില്‍ ഒന്നിന് പുതിയ മദ്യനയം പ്രാബല്യത്തിലാകും.
ടൂറിസം മേഖലകളിലെങ്കിലും പബുകളും ബ്രുവറികളും അനുവദിക്കാനും ഡ്രൈ ഡേയില്‍ ഇളവുകള്‍ക്കും എക്‌സൈസ് വകുപ്പ് ആലോചിച്ചിരുന്നു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇത്തരമൊരു തീരുമാനമുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് അവസാന നിമിഷത്തിലെ പിന്മാറ്റം. സിപിഎമ്മിന്റേയും മുന്നണിയുടേയും നിലപാടാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍.
ലൈസൻസ് ഫീസിൽ വർധന
ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷമാകും. നിലവില്‍ ഇത് 28 ലക്ഷമായിരുന്നു. ക്ലബുകളുടെ ലൈസന്‍സ് ഫീസ് 15ല്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ ക്ലബ് ഭാരവാഹികള്‍ മാറുമ്പോള്‍ ലൈസന്‍സ് പുതുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ മദ്യ വില്പന ശാലകളുടെ ലൈസന്‍സ് ഫീസ് ഒന്നില്‍ നിന്ന് രണ്ടു ലക്ഷമായാണ് ഉയര്‍ത്തിയത്. ബ്രുവറി ടൈ അപ് ഫീസിലും വര്‍ധനയുണ്ട്. പുറത്തു നിന്ന് മദ്യം കേരളത്തിലെത്തിച്ച് ബോട്ടിൽ ചെയ്യുന്ന മദ്യ കമ്പനികളാണ് ഈ ഫീസ് നൽകേണ്ടത്. രണ്ടു ലക്ഷം രൂപയാണ് ബ്രുവറി ടൈ അപ് ഫീസ്.
കള്ള് ഷാപ്പുകൾ ലേലത്തിന്
കള്ള് ഷാപ്പുകളുടെ ലേലം പുനരാരംഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കള്ള് ഷാപ്പുകള്‍ ലേലം ചെയ്തിരുന്നില്ല. നിലവിലെ ലൈസന്‍സികള്‍ക്കു തന്നെ ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്കോ ആകും ലൈസന്‍സ് നല്‍കുക. 2019-20ലെ ലൈസന്‍സികള്‍ക്ക് ലേലത്തില്‍ മുന്‍ഗണന നല്‍കും.
ആദ്യ വില്പനയില്‍ പോകാത്ത ഷാപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ 50 ശതമാനം വാടക കുറച്ചു നല്‍കണം. അതിലും പോകാത്ത ഷാപ്പുകള്‍ അടുത്ത ദിവസം തൊഴിലാളികളുടെ കമ്മിറ്റിക്ക് നിലവിലെ വ്യവസ്ഥ പ്രകാരം 500 രൂപ വാടകയ്ക്ക് നല്‍കണമെന്നും മദ്യനയം ശുപാര്‍ശ ചെയ്യുന്നു.
ALSO READ: പിഎസ്‍സി പരിശീലനം: വരുമാനം ബന്ധുക്കളുടെ അക്കൗണ്ടിൽ; പത്തിലേറെ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ
ഒരു തെങ്ങില്‍ നിന്ന് ചെത്തുന്ന കള്ളിന്റെ അളവ് ഒന്നര ലിറ്ററില്‍ നിന്ന് രണ്ടു ലിറ്ററായി ഉയര്‍ത്തി. ലളിതാംബിക കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. കള്ള് ഷാപ്പിലെ ഭക്ഷണ വില്പന നിയമവേധയമാക്കാനും മദ്യ നയം ശുപാര്‍ശ ചെയ്യുന്നു. 5171 കള്ള ഷാപുകളാണ് സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 4 247 ഷാപ്പുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
ലൈസന്‍സ് ഫീസുകളിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതും പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കാത്തതുമായ മദ്യനയം കാര്യമായ എതിര്‍പ്പുണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.