കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എൽഡിഎഫ്-11, യുഡിഎഫ്-11, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. ഏക സ്വതന്ത്രനെ ഒപ്പം നിർത്തിയാണ് യുഡിഎഫ് അവിശ്വാസം വിജയിപ്പിച്ചെടുത്തത്. സിപിഎമ്മിലെ തങ്കമ്മ ജോർജ് കുട്ടിയായിരുന്നു നിലവിലെ പ്രസിഡന്റ്.
അവിശ്വാസത്തിൽ ഇന്ന് ചർച്ച നടക്കാനിരിക്കെ, ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത യുഡിഎഫ് ഗ്രാമപ്പഞ്ചായത്തംഗം നാസർ പനച്ചിക്ക് ജില്ലാ സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത് നിർണായകമായി. എരുമേലി ഗ്രാമപ്പഞ്ചായത്ത് അസി. എഞ്ചിനീയർ എ. നവമിയോട് കയർത്തു സംസാരിക്കുകയും ഓഫീസ് പൂട്ടി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് നാസറിനെതിരെയുള്ള പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എ ഇ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
എന്നാൽ സാമ്പത്തികവർഷം തീരാൻ ദിവസങ്ങൾമാത്രം ശേഷിച്ചിട്ടും വാർഡിലെ മരാമത്തുപ്രവൃത്തികൾ തുടങ്ങാഞ്ഞത് ചോദ്യംചെയ്യുകയാണ് ഉണ്ടായതെന്നും ഉച്ചത്തിൽ സംസാരിച്ചതൊഴിച്ചാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ, ഓഫീസ് മുറി പൂട്ടുകയോ ചെയ്തിട്ടില്ലെന്ന് നാസർ പനച്ചി പറഞ്ഞു.
അതേസമയം, എരുമേലിയിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസം പാസാകുന്നത് ഇത് രണ്ടാം തവണയാണ്. 199ൽ യുഡിഎഫിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്ത് യുഡിഎഫ് രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. ആദ്യ തവണ യുഡിഎഫ് അംഗം വരാതിരുന്നതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Ldf, No-confidence Motion, Udf