കാസർകോട്: മഞ്ചേശ്വരത്തെ ജയം ലീഗിന് മാത്രം അവകാശപ്പെട്ടതാണ്. 89 വോട്ടിന്‍റെ ജയം പഴങ്കഥയാക്കിയതോടെ യു.ഡി.എഫിൽ കോൺഗ്രസിനോളം കരുത്തരാവുകയാണ് മുസ്ലിം ലീഗ്.
18 എം.എൽ.എമാരും മൂന്ന് എം.പിമാരുമുള്ള പാർട്ടിയായി യു.ഡി.എഫിൽ കോൺഗ്രസിനോളം വളർന്നിരിക്കുകയാണ് മുസ്ലിം ലീഗ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മഞ്ചേശ്വരത്തെ ജയം ലീഗിന് ഗുണം ചെയ്യും. 89വോട്ടിന്‍റെ ജയം പഴങ്കഥയാക്കിയതിന്‍റെ ക്രെഡിറ്റ് പ്രചാരണം മുന്നിൽ നിന്ന് നയിച്ച കുഞ്ഞാലിക്കുട്ടിക്ക് കൂടി അവകാശപെട്ടതാണ്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന്‍റെ വിജയമാണ് മഞ്ചേശ്വരത്ത് ഉണ്ടായതെന്ന് എം.സി ഖമറുദീൻ തന്നെ വ്യക്തമാക്കിയിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ആവശ്യവും ലീഗിൽ നിന്ന് തന്നെ ഉയരാൻ സാധ്യതയുണ്ട്.
വർഷം 59; കോണ്‍ഗ്രസിന് വീണ്ടുമൊരു മുസ്ലിം വനിത എംഎൽഎയാകാനെടുത്ത കാലംഅതേസമയം, ബിജെപി ക്യാമ്പിൽ പൊട്ടിത്തെറികൾക്കും സാധ്യതയുണ്ട്. മഞ്ചേശ്വരത്തെ തോൽവി ബിജെപിക്ക് വൻവീഴ്ചയാണ്. കേവലം 89 വോട്ടിന് നഷ്ടമായ മണ്ഡലത്തിൽ 7923 വോട്ടുകൾക്ക് തോറ്റത് സ്ഥാനാർഥി പൊതുസമ്മതനല്ലാഞ്ഞതു കൊണ്ടാണെന്ന വിമർശനം ഘടകങ്ങളിൽ ഉയരും. എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് മറിച്ചതാണ് പരാജയകാരണമെന്ന് എൻ.ഡി.എ സ്ഥാനാർഥി പറയുന്നുണ്ടെങ്കിലും പിടിച്ചുനിൽക്കാൻ അതു മതിയാവില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടിയെങ്കിലും കഴിഞ്ഞ നിയമസഭയിൽ കിട്ടിയതിലും കുറവാണ് ശങ്കർ റായിയുടെ വോട്ട്. തുളു മേഖലയിൽ നിന്നുള്ള സ്ഥാനാർത്ഥിയും വിശ്വാസിയായ കമ്മ്യൂണിസ്റ്റ് വിവാദവും സിപിഎമ്മിന് ഗുണം ചെയ്തില്ലെന്നതും ചർച്ചയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.