തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് വേണ്ടിയെടുത്ത മൈക്ക് സെറ്റിന്റെ പണം ബി ജെ പി നേതാക്കൾ ഇതുവരെ നൽകിയിട്ടില്ലെന്ന് പാർട്ടി നേതാവും ലൈറ്റ് ആൻഡ് സൗണ്ട് കടയുടമയുമായ ബിജു. നിലവിൽ താൻ കോവിഡ് ബാധിച്ച് ആശുപത്രിയിലാണെന്നും മൈക്ക് സെറ്റ് വാടകയായ 68000 രൂപ ഉടൻ നൽകണമെന്നും ബിജു ആവശ്യപ്പെട്ടു. പൂജപ്പുര വാർഡിലെ നേതാക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് ബിജു ഇങ്ങനെ പറഞ്ഞത്.
കോവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടൻ നൽകണമെന്നാണ് ബിജു ആവശ്യപ്പെട്ടിരിക്കുന്നത്. ആരുടെയും ഔദാര്യം തനിക്ക് വേണ്ടെന്നും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നതെന്നും ബിജു ബി ജെ പി നേതാക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ബിജുവിന്റെ വാട്സാപ്പ് സന്ദേശം ഇങ്ങനെ,
'ബഹുമാന്യ ബിജെപിയുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ. ഞാന്‍ ബിജു ദേവൂസൗണ്ട്‌സ് പൂജപ്പുര. ഞാന്‍ കോവിഡ് പിടിപെട്ടു ന്യൂമോണിയ ആയി ഓക്സിജൻ ലെവല്‍ താണ് ലംഗ്സ് പ്രശ്‌നം ആയി കഴിഞ്ഞ ഒരു മാസമായി PRSല്‍ ചികിത്സയില്‍ ആണ്. ഇനിയും ഒന്നുരണ്ടു മാസം ഓക്‌സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു. ധനസഹായത്തിനോ ചികിത്സാഫണ്ടിനോ അല്ല ഇതു പറഞ്ഞത്.
ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുന്‍പ് നടന്ന കോര്‍പ്പറഷന്‍ ഇലക്ഷന് എന്റെ സ്ഥാപനമാണ് ബിജെപി പൂജപ്പുര വാര്‍ഡ് കമ്മറ്റിക്കായി പ്രചരണവും ലൈറ്റ് എന്നിവ ചെയ്തത്. ആ വകയില്‍ എനിക്ക് 68000/(അറുപത്തിഎട്ടായിരം )കിട്ടാനുണ്ട്. ജില്ലാ പ്രസിഡന്റ് കൂടിയായ കൗണ്‍സിലറിനെ വിളിച്ചപ്പോള്‍ ഇതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഹോസ്പിറ്റലില്‍ ആയി മെസ്സേജ് ഇട്ടപ്പോഴും മറുപടി തന്നില്ല. വര്‍ക്ക് ഓര്‍ഡര്‍ പറഞ്ഞ പ്രവര്‍ത്തകരും മിണ്ടുന്നില്ല. ആരുടെയും ഔദാര്യം വേണ്ട ഞാനും എന്റെ പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. ദയവായി ഈ പ്രത്യേക സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'
ഫേസ്ബുക്ക് വിമർശനത്തിന്റെ പേരിൽ സഹപ്രവർത്തകനെതിരെ വധഭീഷണി; BJP നേതാവിനെതിരെ കേസെടുത്തു
തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കൾക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട
സംഭവത്തിൽ സഹപ്രവർത്തകന് എതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിന് എതിരെ കേസ്. ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു നല്കിയ പരാതിപ്രകാരമാണ് ജില്ലാ ജനറൽ
സെക്രട്ടറി അഡ്വ. കെ ആർ ഹരിക്ക് എതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസ് എടുത്തത്.
ഫോണിലൂടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനും അസഭ്യം വിളിച്ചതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് റിഷി പൽപ്പുവിനെ ബി ജെ പിയിൽ നിന്ന് തിങ്കളാഴ്ച പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് ബി ജെ പിയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജ.പി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തുന്നതായിരുന്നു ഋഷി പല്‍പ്പു പങ്കുവച്ച പോസ്റ്റ്.
അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഋഷിയെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്നു ഋഷി പല്‍പ്പു.
ഇതിനിടെയൊണ് ബി ജെ പി നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഋഷി പല്‍പ്പു തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. ആ പരാതിയിലാണ് ഇപ്പോൾ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുഴല്‍പ്പണക്കേസിനെപ്പറ്റിയുള്ള എഫ് ബി പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പല്‍പ്പു പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Covid 19, Covid 19 Centre, Kerala BJP