കൊല്ലം (Kollam) ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (earthquake). ചൊവ്വാഴ്ച രാത്രി 11.41 ഓടെ പത്തനാപുരം, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചമുതൽ കിഴക്കൻ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോർന്ന ശേഷം 11.37നും 11.41നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. സെക്കൻഡുകൾ നീണ്ടുനിന്ന നേരിയ ഭൂചലനം നാട്ടുകാരെയും ഭയപ്പെടുത്തി.
അതേസമയം ഭൂചലനത്തിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി. വരും ദിവസങ്ങളിൽ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ശക്തമായ കാറ്റും കിഴക്കൻ മേഖലയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ ഇന്ന് സ്ഥലം സന്ദർശിക്കും.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരും.
ഉച്ചയ്ക്കു ശേഷം പെയ്യുന്ന വേനല്‍ മഴയ്ക്കൊപ്പം ശകതമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ അങ്കമാലിയില്‍ മഴയിലും ശക്തമായ കാറ്റിലും വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞു വീണ് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളില്‍ മരം വീണു. കാറിനു മുകളിലേക്ക് തേക്കുമരം മറിഞ്ഞുവീഴുകയായിരുന്നു. ആളാപായമില്ല.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക
വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതി ഉപകരണങ്ങളുടെ ഇടിമിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.