• HOME
  • »
  • NEWS
  • »
  • kerala
  • »
  • തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 6 സീറ്റുകൾ നഷ്ടം; യുഡിഎഫ് അഞ്ചും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 6 സീറ്റുകൾ നഷ്ടം; യുഡിഎഫ് അഞ്ചും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു

28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് 15 സീറ്റ് നേടി. യുഡിഎഫ് 11 സീറ്റുകളും ബിജെപി രണ്ടു സീറ്റും നേടി

  • Share this:

    തിരുവനന്തപുരം: ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും നേട്ടം. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് 5 സീറ്റുകളും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു. എൽഡിഎഫ് ഒരു യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് 15 സീറ്റ് നേടി. യുഡിഎഫ് 11 സീറ്റുകളും ബിജെപി രണ്ടു സീറ്റും നേടി

    പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ഡുകളിലും ആയിരുന്നു ഉപതിരഞ്ഞെടുപ്പ്.

    തിരുവനന്തപുരം-  (1) കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് സീറ്റില്‍ സിപിഎം സ്ഥാനാർത്ഥി ബീന രാജീവ് വിജയിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന ബീന രാജീവ് രാജിവച്ച്‌ എൽഡിഎഫിനൊപ്പം ചേർന്ന്‌ മത്സരിക്കുകയായിരുന്നു.

    കൊല്ലം-  (2) കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. 634 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചെടുത്തു. ആർഎസ്‌പിയിലെ ദീപു ഗംഗാധരനാണ് എൽഡിഎഫ് സ്ഥാനാർത്ഥി സന്ധ്യാ രാജുവിനെ പരാജയപ്പെടുത്തിയത്‌. എല്‍ഡിഎഫ് അഗം രാജു നീലകണ്ഠന്‍ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

    (3) കൊല്ലം വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി

    (4) കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

    ആലപ്പുഴ- ജില്ലയിൽ വാർഡുകൾ എൽഡിഎഫും ബിജെപിയും നിലനിർത്തി.

    (5) എടത്വ പഞ്ചായത്തിലെ വാർഡ് 15 തായങ്കരി വെസ്റ്റ്‌ എൽഡിഎഫ്‌ നിലനിർത്തി. സിപിഎം സ്വതന്ത്ര വിനിത ജോസഫ് 71 വോട്ടിന്‌ വിജയിച്ചു. എൽഡിഎഫിന്റെ എം എച്ച്‌ മോളി അന്തരിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിനിതക്ക്‌ 288 വോട്ട്‌ ലഭിച്ചു. കേരള കോൺഗ്രസിന്റെ റോസിലിൻ മാത്യു 217 വോട്ടുകളും ബിജെപിയുടെ പ്രമീള 109 വോട്ടുകളും നേടി. എൽഡിഎഫ്‌–4, യുഡിഎഫ്‌-9, സ്വതന്ത്രർ-2 എന്നിങ്ങനെയാണ്‌ കക്ഷിനില.

    (6) തണ്ണീർമുക്കം പഞ്ചായത്ത്‌ ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ ബിജെപിയുടെ വി പി ബിനു 83 വോട്ടിന്‌ വിജയിച്ചു. എൽഡിഎഫ്-13, യുഡിഎഫ്-7 എന്നിങ്ങനെയാണ്‌ കക്ഷിനില. വി പി ബിനു 518 വോട്ടുകൾ നേടി. സിപിഐ സ്ഥാനാർത്ഥി ടി വി മഹേശൻ 268 ഉം, യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ ടി മങ്കുഴിക്കരി 435 വോട്ടുകളും നേടി. ബിജെപിയുടെ സാനു സുധീന്ദ്രൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌.

    പത്തനംതിട്ട-  (7) കല്ലൂപ്പാറ 7-ാം വാര്‍ഡ‌ിൽ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. എന്‍ഡിഎ 454, എല്‍ഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. കക്ഷിനില– യുഡിഎഫ് 7, എല്‍ഡിഎഫ് 5, എന്‍ഡിഎ 2

    കോട്ടയം- കേരളാ കോൺഗ്രസിന് ശക്തി കേന്ദ്രത്തിൽ തിരിച്ചടി. നാല് തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.

    (8) കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്വതന്ത്രൻ ഷിബു പോതമാക്കൽ 282 വോട്ടുകൾക്കാണ് വിജയിച്ചത്. വോട്ട്‌ നില: ഷിബു പോതമാക്കൽ 491 വോട്ട് . സി വി ജോർജ്(കേരളാ കോൺഗ്രസ് എം) -209, മോഹനൻ(ബിജെപി) -34. ജോയി കല്ലുപുര കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

    (9) പാറത്തോട് പഞ്ചായത്തിലെ ഒമ്പതാംവാർഡ്‌ (ഇടക്കുന്നം) എൽഡിഎഫ് ജയിച്ചു. ജോസിന അന്ന ജോസ് 28 വോട്ടിനാണ് എസ്‌ഡിപിഐയെ പരാജയപ്പെടുത്തിയത്. ജോസിന അന്ന ജോസ്- (സിപിഐ)-369 -ഫിലോമിന ബേബി -എസ്‌ഡിപിഐ-341, മിനി സാം വർഗീസ് -കോൺഗ്രസ്–328

    (10) വെളിയന്നൂർ പഞ്ചായത്ത് ഏഴാംവാർഡ്‌ എൽഡിഎഫ് നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ അനുപ്രിയ സോമൻ 126 വോട്ടുകൾക്ക് യുഡിഎഫ് സ്വതന്ത്രൻ പി എ രാജനെ തോൽപ്പിച്ചു. വോട്ട്‌ നില: അനുപ്രിയ സോമൻ -306 പി എ രാജൻ 180

    (11) എരുമേലി പഞ്ചായത്ത് അഞ്ചാം വാർഡ് (ഒഴക്കനാട്) വാർഡ് യുഡിഎഫ് നിലനിർത്തി. അനിതാ സന്തോഷ് 232 വോട്ടുകൾക്ക് വിജയിച്ചു. വോട്ട്‌ നില: അനിത സന്തോഷ് (കോൺഗ്രസ്) 609. പുഷ്പ ബാബു (എൽഡിഎഫ്‌ സ്വതന്ത്ര)-377. ശോഭന പറമ്പിൽത്തോട്ടം-(ആം ആദ്മി പാർട്ടി)-110. രാധാമണി മോഹനൻ-(ബിജെപി)- 35. അനിത രാജേഷ് (സ്വതന്ത്രൻ) -13

    എറണാകുളം- (12) കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു. യുഡിഎഫിലെ വി കെ രാജുവിനെ 43 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌. സാബുവിന്‌ 271 വോട്ടും രാജുവിന്‌ 228 വോട്ടും ലഭിച്ചു. ആം ആദ്‌മി സ്ഥാനാർത്ഥി കെ കെ പ്രഭക്ക്‌ 96 വോട്ട്‌ കിട്ടി. പട്ടികവർഗ സംവരണ വാർഡാണിത്‌. സിപിഎമ്മിലെ കെ രാജന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 13 വാർഡുള്ള പോത്താനിക്കാട് പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണ്. യുഡിഎഫിന് ഏഴും എൽഡിഎഫിന് ആറും സീറ്റാണുള്ളത് .

    തൃശൂർ- ഒരു ബ്ലോക്ക്‌ ഡിവിഷനടക്കം തെരഞ്ഞെടുപ്പ്‌ നടന്ന രണ്ടിടത്തും എൽഡിഎഫ്‌ വിജയിച്ചു.

    (13) തളിക്കുളം ബ്ലോക്ക്‌ തളിക്കുളം ഡിവിഷനിൽ സിപിഎമ്മിലെ വി കല വിജയിച്ചു.
    (14) കടങ്ങോട് പഞ്ചായത്ത് ചിറ്റിലങ്ങാട് പതിനാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ശശിധരൻ സി പി എം വിജയിച്ചു.രണ്ടിടത്തും എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി.

    പാലക്കാട്- (15) ആലത്തൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി പി എം അലി 7794 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫിലെ എം സഹദിനെയാണ് തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 40014 വോട്ടിൽ പി എം അലി- (22099), എം സഹദ് (യു ഡി എഫ്– 14305) വി ഭവദാസൻ (ബി ജെ പി–3274), രാജേഷ് ആലത്തൂർ (സ്വത–336) എന്നിങ്ങനെ വോട്ടുകൾ നേടി. എൽഡിഎഫ്‌ അംഗം കെ വി ശ്രീധരന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.

    (16) കടമ്പഴിപ്പുറം 17-ാം വാർഡ്‌ പാട്ടിമലയില്‍ എല്‍ഡിഎഫിന്റെ കുളക്കുഴി ബാബുരാജ് വിജയിച്ചു. കുളക്കുഴി ബാബുരാജ്‌ 51 വോട്ടിനാണ്‌ വിജയിച്ചത്‌. എൽഡിഎഫ്- 449, ബിജെപി- 398, യുഡിഎഫ്- 246

    (17) വെള്ളിനേഴി ഒന്നാം വാർഡ്‌ കാന്തള്ളൂരും എൽഡിഎഫ്‌ നിലനിർത്തി. 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി ആർ സുധ വിജയിച്ചത്.

    (18) ആനക്കര പഞ്ചായത്തിലെ വാർഡ്‌ ഏഴ്‌ മലമക്കാവ്‌ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലനിർത്തി. പി ബഷീർ ആണ് വിജയിച്ചത്.

    (19) തൃത്താല പഞ്ചായത്തിലെ എൽഡിഎഫ്‌ സിറ്റിങ് വാർഡായ രണ്ടാം വാർഡ്‌ വി കെ കടവിൽ ‌യുഡിഎഫ്‌ വിജയിച്ചു. ഭൂരിപക്ഷം 256.യുഡിഎഫിലെ മുഹമ്മദാലിക്ക്‌ 694 വോട്ടും എൽഡിഎഫിലെ അബ്‌ദുൾ വാഹിദിന്‌ 438 വോട്ടും ബിജെപിയിലെ ബിജിത്തിന്‌ 31 വോട്ടുമാണ്‌ ലഭിച്ചത്‌

    മലപ്പുറം- (20) കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 68 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി സുന്ദരൻ കരുവാടൻ ജയിച്ചു.

    (21) തിരുന്നാവായ പഞ്ചായത്തിലെ 14-ാം വാർഡ്‌ അഴകത്തുകളത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥി കളരിക്കൽ സോളമൻ വിക്ടർദാസ് വിജയിച്ചു. യുഡിഎഫ്‌ വിമതനായി മത്സരിച്ച്‌ വിജയിച്ച അബ്ദുൾലത്തീഫിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ്‌ – 607, എൽഡിഎഫ്‌ -464 , ബിജെപി- 69, എസ്‌ഡിപിഐ- 51 വോട്ടും നേടി

    (22) എ ആർ നഗർ പഞ്ചായത്തിലെ ഏഴാം വാർഡ്‌ കുന്നുംപുറത്ത്‌ യുഡിഎഫ് പാലമഠത്തിൽ കോഴിശേരി ഫിർദൗസ് വിജയിച്ചു. യുഡിഎഫ്‌ –908-, എൽഡിഎഫ്‌– 238, ബിജെപി- 55 വോട്ടും നേടി

    (23) ഊരകം പഞ്ചായത്തിലെ അഞ്ചാംവാർഡ് കൊടലികുണ്ടിൽ യുഡിഎഫ്‌ സ്ഥാനാർഥി കരിമ്പൻ സമീറ വിജയിച്ചു. യുഡിഎഫ്‌– 639, എൽഡിഎഫ്‌ -‌286, എസ്‌ഡിപിഐ- 27വോട്ടും നേടി.

    (24) കോഴിക്കോട്= ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഎഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം–168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.

    വയനാട്- (25) സുൽത്താൻ ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നൽകി.

    കണ്ണൂർ – ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി.

    (26) ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ കെ.സി.അജിത (സിപിഎം) 189 വോട്ടുകള്‍ക്കു ജയിച്ചു.

    (27)  പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി.രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്ക് വിജയിച്ചു.

    (28)  മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡില്‍ ഇ.പി.രാജന്‍ (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു.

    Published by:Rajesh V
    First published: