തിരുവനന്തപുരം: ഇടതുമുന്നണി 27 വർഷമായി കൈവശം വയ്ക്കുന്ന ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് കോന്നിയിൽ നിന്നും സിറ്റിങ് എംഎൽഎ അടൂര്‍ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയത്. സിപിഎം ശക്തികേന്ദ്രമെന്ന് മുദ്രകുത്തി ചില സീറ്റുകൾ എഴുതിത്തള്ളുന്ന പതിവുരീതിക്ക് ഇത്തവണ മാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവർത്തകർ ഒന്നടങ്കം ഉയർത്തിയിരുന്നു. തലേക്കുന്നില്‍ ബഷീറാണു മണ്ഡലത്തില്‍നിന്ന് ജയിച്ച ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ചിറയിന്‍കീഴായിരുന്നപ്പോള്‍ കോണ്‍ഗ്രസിനൊപ്പം പലതവണ നിലകൊണ്ട ചരിത്രമുള്ള സീറ്റില്‍ ഗൃഹപാഠമില്ലാതെ സ്ഥാനാര്‍ഥികളെ ഇറക്കുന്നതാണ് തോല്‍വിക്കു കാരണമെന്ന അഭിപ്രായമാണ് അടൂർ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിതുറന്നത്.
ആരാണ് അടൂർ പ്രകാശ്?
കോന്നി നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ. രണ്ടുതവണ സംസ്ഥാന മന്ത്രിയായിരുന്നു. 1955 ല്‍ അടൂരില്‍ എന്‍ കുഞ്ഞുരാമന്റെയും വിഎം വിലാസിനിയുടെയും മകനായി ജനിച്ചു. ആര്‍ട്‌സിലും നിയമത്തിലും ബിരുദങ്ങള്‍ കരസ്ഥമാക്കി. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തി. 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ കോന്നിയിൽ നിന്ന് നിയമസഭയിലെത്തി. 2004ൽ ഭക്ഷ്യവകുപ്പ് മന്ത്രിയായി. 2011ൽ മന്ത്രിയായപ്പോൾ കൈകാര്യം ചെയ്തത് റവന്യൂവകുപ്പ്.
എന്തുകൊണ്ട് അടൂര്‍ പ്രകാശ് ?
അനുയായികള്‍ക്ക് ആവേശം പകരുന്ന വ്യക്തി പ്രഭാവമാണ് അടൂര്‍ പ്രകാശിനെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം പറയുന്നത്. അടൂർ പ്രകാശിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലത്തിൽ ഇത് ദൃശ്യമായതാണ്. യുഡിഎഫ് പ്രവർത്തകർ ഒന്നടങ്കം ഉണർന്നു. പ്രചാരണ രംഗത്ത് ആവേശവും അത്യുൽസാഹവും പ്രകടമായി. ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. എസ്എൻഡിപി യോഗത്തിൽ അടൂർ പ്രകാശിനുള്ള സ്വാധീനം നേട്ടമാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ഇതിനെല്ലാം പുറമെ അടൂർ പ്രകാശിന് മണ്ഡലത്തിൽ ശക്തമായ ബന്ധുബലവും ഉണ്ട്.
അനുകൂല ഘടകം ?
നാലുതവണ കോന്നിയിൽ എംഎൽഎയായപ്പോഴും മണ്ഡലം നന്നായി നോക്കിയ നേതാവാണ് അടൂർ പ്രകാശെന്ന് കോൺഗ്രസ് പ്രവർത്തകരുടെ വികാരം തുണയാകും. ആറ്റിങ്ങലിലെ വിധി നിർണയിക്കുന്നതിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്ക് വലുതാണ്. ദേശീയരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മുസ്ലിം സമൂഹത്തിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന് അടൂർ പ്രകാശ് കണക്കുകൂട്ടുന്നു. കെ എസ് യുവും യൂത്ത് കോൺഗ്രസും യുഡിഎഫ് ഘടകക്ഷികളും പ്രചരണ രംഗത്ത് സജീവമാണ്. കനത്ത വെയിലിനെ അവഗണിച്ച് മണ്ഡലത്തിലെ മുക്കിലും മൂലയിലും അടൂർ പ്രകാശ് ഓടിയെത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, Election 2019, Election commission of india, Election dates, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, Kozhikode S11p05, Priyanka Gandhi, Rahul gandhi, Upcoming india elections, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 തീയതി, ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം