ചങ്ങനാശേരി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടിലാണെങ്കിലും വിശ്വാസി സമൂഹത്തിനൊപ്പമെന്ന് പ്രഖ്യാപിച്ച് എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന എന്‍.എസ്.എസ് സമദൂരം തുടരുമെന്നും വ്യക്തമാക്കുന്നു. ബി.ജെ.പി നിയമനടപടികളില്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ് നിയമനടപടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു. മുഖപ്രസിദ്ധീകരണമായ സര്‍വീസിന്റെ ഏപ്രില്‍ ലക്കത്തിലാണ് എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ശബരിമലയുടെ പേരില്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയ നടപടികളാണ് ഉണ്ടായത്. രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും യു.ഡി.എഫും ഇതിനെ കണ്ടതെന്നും മുഖപ്രസംഗത്തിന്റെ ആദ്യഭാഗത്ത് കുറ്റപ്പെടുത്തുന്നു. ബി.ജെ.പി നിയമനടപടികളില്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതിപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യു.ഡി.എഫ് നിയമനടപടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെന്നും മുഖപ്രസംഗത്തിന്റെ അവസാനഭാഗത്ത് പറയുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയം കൊയ്യാന്‍ മുന്നണികളെല്ലാം വിശ്വാസ സംരക്ഷണം വിഷയമാക്കിയെടുത്തിരിക്കുകയാണ്. എന്‍എസ്എസ് സമദൂര നിലപാടാണ് തെരഞ്ഞെടുപ്പില്‍ തുടരുന്നതെങ്കിലും ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസി സമൂഹത്തോടൊപ്പം നിലകൊള്ളുമെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമദൂരനിലപാടാണെങ്കിലും വിശ്വാസി സമൂഹത്തോടൊപ്പം എന്‍എസ്എസ് നിലകൊള്ളും
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരനിലപാടാണ് സ്വീകരിച്ചത്. മുന്‍പ് ചില അവസരങ്ങളില്‍ സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്ക് വരേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതൊക്കെ സാമൂഹിക അനീതിക്കെതിരെയും നീതിക്കുവേണ്ടിയും മാത്രമായിരുന്നു. അതിനാവശ്യമായ നിലപാടുകളും അപ്പോഴപ്പോള്‍ സ്വീകരിക്കുമായിരുന്നു. പ്രശ്നം പരിഹരിക്കപ്പെടുമ്പോള്‍ വീണ്ടും സമദൂരത്തില്‍ എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു- കേന്ദ്ര ഭരണത്തില്‍ മാറ്റം വരണമെന്നും, സംസ്ഥാന ഭരണം കൂടുതല്‍ ഭദ്രമാകണമെന്നുമായിരുന്നു അത്. അതിനുകാരണം അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടിയെന്നുമാത്രമല്ല, എന്‍ഡിഎക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും, അന്നത്തെ സംസ്ഥാന ഭരണം ഒരു ഇടക്കാല തെരഞ്ഞെടുപ്പ് കൂടാതെ കുറെക്കൂടി ഭദ്രമാവുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും എന്‍എസ്എസ് യാതൊരു അവകാശവാദവും ഉന്നയിച്ചതുമില്ല.
ഇപ്പോള്‍, ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിവിധിയെ തുടര്‍ന്ന്, ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി രാഷ്ട്രീയത്തിന് അതീതമായ നിലപാട് എന്‍എസ്എസിന് സ്വീകരിക്കേണ്ടിവന്നു.
ശബരിമലയില്‍ യുവതീപ്രവേശനം ആകാമെന്ന വിധിക്കെതിരെ എന്‍എസ്എസ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. സംസ്ഥാന ഗവണ്മെന്റുമായി നല്ല ബന്ധത്തിലിരിക്കെത്തന്നെ, റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാനും വിധി നടപ്പാക്കാന്‍ കാലതാമസം ആവശ്യപ്പെടാനും ഗവണ്മെന്റിനോട് എന്‍എസ്എസ് അഭ്യര്‍ത്ഥിച്ചു. പക്ഷേ, ഗവണ്മെന്റ് അതിന് വഴങ്ങിയില്ല. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരില്‍ ഇല്ലാതാക്കാനുള്ള അവസരമായി കണ്ടുള്ളകൊണ്ടുള്ള ഏകപക്ഷീയമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ബിജെപിയും യുഡിഎഫും ആകട്ടെ, യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിനായി ഉറച്ചുനില്‍ക്കേണ്ടിവന്നത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ വിശ്വാസ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് ഏര്‍പ്പെട്ടതിന്റെ ഫലമായി സംസ്ഥാനമൊട്ടാകെ വിശ്വാസികളുടെ കൂട്ടായ്മയും നാമ ജപ ഘോഷ യാത്രകളും തുടര്‍ച്ചയായി നടന്നു. സംസ്ഥാന ഗവണ്മെന്റ് ആകട്ടെ അതിനെ പരാജയപ്പെടുത്താന്‍ അധികാരവും ഖജനാവും ഉപയോഗിച്ചു. എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബിജെപിയും കോണ്‍ഗ്രസും ഇതിനെ കണ്ടത്. ബിജെപി ആവട്ടെ ഇതിനെതിരെ നിയമനടപടികളില്‍ ഒന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതിപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് ആവട്ടെ യുവതി പ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ആണ് ചെയ്തത്.
അധികാരം കൈയ്യിലിരുന്ന സംസ്ഥാന ഗവണ്മെന്റോ കേന്ദ്ര ഗവണ്മെന്റോ ഈശ്വരവിശ്വാസവും ആചാരാനുഷ്ടാനങ്ങളും നിലനിര്‍ത്തണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന കാര്യം പറയാതെവയ്യ. ഇനിയും കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയമായുള്ളത്. ഇക്കഴിഞ്ഞ ശബരിമല ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പത്തു ദിവസങ്ങളില്‍ മലകയറാന്‍ ഭക്തജനങ്ങളില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. രാഷ്ട്രീയപ്പാര്ട്ടികളുടേയോ സംസ്ഥാന ഗവണ്മെന്റിന്റെയോ ഇടപെടലുകളൊന്നും അവിടെ ഉണ്ടായിക്കണ്ടില്ല. അതിനു കാരണം വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെന്ന കാര്യം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ഇപ്പോള്‍ സംസ്ഥാനത്തെ മുന്നണികളെല്ലാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ശബരിമലയും വിശ്വാസസംരക്ഷണവും ഒരു വിഷയമാക്കിയെടുത്തിരിക്കുകയാണ്.
Also Read
രമ്യ ഹരിദാസ് സഹോദരിയെ പോലെ; വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് എ വിജയരാഘവൻ
വിശാവസസംരക്ഷണത്തിന്റെ പേരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുവാന്‍ ഇവരിലാര്‍ക്കാണ് അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് ജാതി മത ഭേദമന്യെയുള്ള വിശ്വാസസമൂഹമാണ്. ഈ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എന്‍എസ്എസ് സമദൂര നിലപാട് തന്നെയാണ് തുടരുന്നത്. എങ്കിലും ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസി സമൂഹത്തോടൊപ്പം തന്നെ എന്‍എസ്എസ് നിലകൊള്ളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.