'പെൺകുട്ടികളെ മതംമാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു'; നിലപാട് കടുപ്പിച്ച് സീറോ മലബാർ സഭ
'പെൺകുട്ടികളെ മതംമാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു'; നിലപാട് കടുപ്പിച്ച് സീറോ മലബാർ സഭ
സിറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വൈദികര്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.
ലൗ ജിഹാദ് ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് കത്തോലിക്കാ സഭ. പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും ഓര്‍മിപ്പിച്ച് കത്തോലിക്കാ മെത്രാന്‍സമിതി നേതൃത്വം രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് സിറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വൈദികര്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.
അടഞ്ഞ അധ്യായമല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ലൗ ജിഹാദ് ആരോപണം ഉയര്‍ത്തി സഭ വീണ്ടും രംഗത്തെത്തുന്നത്. സമീപകാല സംഭവങ്ങള്‍ എടുത്തു പറഞ്ഞാണ് ഈ നിലപാടിനെ സാധൂകരിക്കുന്നത്. കേരളത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു.
ലൗ ജിഹാദ് വിഷയത്തെ തമസ്കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത്. മുന്‍കൂട്ടി സ്വീകരിച്ച ഈ നിലപാടിന് അപ്പുറത്തേക്ക് പോകാന്‍ പൊലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും കത്തോലിക്കാ സഭ ആരോപിക്കുന്നു. രണ്ടാഴ്ച മുൻപ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ സഭയ്ക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തി പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും, ആദ്യത്തേതിനേക്കാള്‍ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് പുതിയ വിഡിയോ സന്ദേശം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.