കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപയുടെ സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും, ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി അറിയിച്ചു.
കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ, എം എ യൂസഫലി ഫോണില്‍ വിളിച്ചാണ് ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപ്പറേഷന് കൈമാറും. 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്.
128 പേര് 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര് 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ക്കുമുണ്ടായില്ല.
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.