കേരളത്തിൽ എല്ലാക്കാലവും വിവാദം സൃഷ്ടിച്ച് വികസനം മുടക്കുന്ന സമീപനമാണ് നടക്കുന്നത് എന്ന് എം.വി.ശ്രേയാംസ് കുമാർ എം.പി. കോഴിക്കോട് പ്രസ്സ് ക്ലബ് നടത്തിയ 'തദ്ദേശീയം 2020' പരിപാടിയിൽ പങ്കെടുത്താണ് വിവാദ വിഷയങ്ങളോടുള്ള തൻ്റെ രാഷ്ട്രീയ നിലപാട് ശ്രേയാംസ് കുമാർ വ്യക്തമാക്കിയത്.
ഇപ്പോൾ സംസ്ഥാന സർക്കാരിന് എതിരെ നടക്കുന്ന അന്വേഷണങ്ങളും ഇതിൻ്റെ ഭാഗമാണ്. കേരളത്തിൽ വലിയ വികസനത്തിന് വഴിയൊരുക്കിയ കിഫ്ബിയെ അനാവശ്യ വിവാദത്തിലേക്ക് തള്ളി വിട്ടശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ തെറ്റ് ചെയ്തു കാണും, അതിന് സർക്കാരിനെ ആകെ തകർക്കാനാണ് നീക്കം. ബി.ജെ.പി. അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറയുന്നതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ പരിശോധന. ഇതിൻ്റെ ഭാഗമാണ് ഏറ്റവും ഒടുവിൽ ഊരാളുങ്കലിന് എതിരായുള്ള അന്വേഷണം. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് അവിടെ നടന്ന പരിശോധന. സോളാർ വിവാദം കൊണ്ട് സോളാർ പദ്ധതി മൂലമുള്ള വികസനമാണ് നിലച്ചത്. വിവാദങ്ങൾ കേരള വികസനത്തെയാണ് പിന്നിലാക്കുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
കോൺഗ്രസും വെൽഫയർ പാർട്ടിയും തമ്മിലുള്ളത് പരസ്യമായ ബന്ധമാണ്. മുല്ലപ്പളളിയുടെ നാട്ടിൽ പോലും യു.ഡി.എഫ്.- ജമാത്ത് സംയുക്ത സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kifb masala bond, MV Shreyams Kumar, Solar case, Solar Scam