മലപ്പുറം: പിതാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ മകന് അറസ്റ്റിലായി. ചെമ്ബ്രശ്ശേരി ഒടോമ്ബറ്റ സ്വദേശി മേലേതില്‍ ഉമ്മറിനെയാണ് (46) പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ ഉമ്മര്‍ പിതാവായ അബൂബക്കറിനെ മര്‍ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന ഉമ്മറിന്‍റെ പിതൃസഹോദരന് ഇബ്രാഹിം കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു.
പിതാവിനെ മർദിക്കുന്നതിനിടെ പിടിച്ചുമാറ്റാനായി എത്തിയ ഇബ്രാഹിം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇബ്രാഹിമിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ദിവസവും മദ്യപിച്ചെത്തുന്ന ഉമ്മറിന്‍റെ വീട്ടിൽ വഴക്ക് പതിവായിരുന്നു. പിതാവിനെ ഉമ്മർ മർദിച്ച കാര്യം നാട്ടുകാര്‍ പാണ്ടിക്കാട് പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പും അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവാവ് ശല്യം ചെയ്യുന്നുവെന്ന് കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖ പുറത്ത്
കൊച്ചി: ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സമീപവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് പൊലീസിൽ പരാതി നൽകിയ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മയെയാണ് ഇന്ന് പുലർച്ചെയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധു പിന്നീട് മരിച്ചു. സിന്ധുവിനൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 18കാരനായ മകൻ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read- വിഴിഞ്ഞത്തെ റിസോർട്ടിൽ ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ 20 പേർ അറസ്റ്റിൽ
അതേസമയം മരിക്കുന്നതിന് മുമ്പുള്ള യുവതിയുടെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ സമീപവാസിയായ യുവാവിന്‍റെ പേര് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു. സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്ന് വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.