മലപ്പുറം: ഡി.സി.സി. ജനറൽസെക്രട്ടറിയും വണ്ടൂർ പഞ്ചായത്തംഗവുമായ സി.കെ. മുബാറക് (61) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പിന്റെ തലേന്ന് കോവിഡ് ബാധിതനായ മുബാറക്കിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നെഗറ്റീവായെങ്കിലും ശനിയാഴ്ച ന്യുമോണിയയെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
വണ്ടൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽനിന്നാണ് മുബാറക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ 21-ന് ആംബുലൻസിൽ പി.പി.ഇ. കിറ്റ് ധരിച്ചെത്തി അവിടെക്കിടന്നാണ് സത്യപ്രതിജ്ഞചെയ്തത്. ഒപ്പിടാൻ നേരം മാത്രമാണ് പി.പി.ഇ. കിറ്റ് താത്‌കാലികമായി മാറ്റിയത്.
വണ്ടൂർ സഹ്യ കോളേജ് മാനേജിങ് പ്രസിഡന്റ്, നിലമ്പൂർ കോ-ഓപ്പറേറ്റീവ് അർബൻബാങ്ക് ഡയറക്ടർ, വാണിയമ്പലം റൂറൽ സഹകരണസംഘം ഡയറക്ടർ എന്നീ പദവികളും മുബാറക് വഹിക്കുന്നുണ്ട്. 23 വാർഡുകളുള്ള വണ്ടൂർ പഞ്ചായത്തിൽ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് 11 സീറ്റുമായിരുന്നു ലഭിച്ചത്. മുബാറക്കിന്റെ നിര്യാണത്തോടെ രണ്ട് കക്ഷികൾക്കും തുല്യ അംഗങ്ങളായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.