കഴിഞ്ഞ ദിവസം കുടകിലെ കുട്ടയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കുടുംബത്തിലെ രണ്ടു പേർ. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കുടുംബത്തിലെ രണ്ടു ജീവനകൾ കടുവയെടുത്തത്. കേരള-കർണാടക അതിർത്തിയിലുള്ള പല്ലേരിയിലാണ് ആക്രമണം.
ഞായറാഴ്ച്ചയാണ് ചേതനെ (18) കടുവ ആക്രമിച്ചു കൊന്നത്. ഹുൻസൂർ അൻഗോട്ടോ സ്വദേശിയായ മധുവിന്റെയും വീണാകുമാരിയുടേയും മകനാണ് ചേതൻ. ഞായറാഴ്ച്ച വൈകിട്ട് പിതാവിനൊപ്പം തേയിലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തിൽ മധുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ചേതനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മധുവിനും കടിയേറ്റത്. ചേതന്റെ കാൽ തുട മുതൽ കടിച്ചെടുത്ത് കടുവ കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. കാൽ നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
Also Read- ബന്ധുക്കൾ ഉൾപ്പടെയുള്ള സ്ത്രീകളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
തിങ്കളാഴ്ച്ച രാവിലെയാണ് ചേതന്റെ മുത്തശ്ശൻ രാജു(75) നെ കടുവ ആക്രമിച്ചത്. രാവിലെ 6.30 ഓടെ വീടിന് പുറത്തിറങ്ങിയ രാജുവിനെ കടുവ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാജുവിന്റെ മകന്റെ മകനാണ് ചേതൻ.
കടുവയുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.