തളിപ്പറമ്പില്‍ എല്‍.ഡി.എഫ് വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. പൊലീസ് ഒത്താശയിലാണ് കളളവോട്ട് നടക്കുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു. തളിപ്പറമ്പ് ആന്തൂറില്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ബൂത്ത് ഏജന്റിന് മര്‍ദനമേൽക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് അനുഭാവികളായ സ്ത്രീകൾക്കു നേരെയും കയ്യേറ്റശ്രമമുണ്ടായാതായി വി.പി അബ്ദുല്‍ റഷീദ് ആരോപിച്ചു.
നാദാപുരത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ ആരോപിച്ചു. പത്താം നമ്പർ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തല പുറത്തു വിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേരുള്ളത് നാദാപുരം മണ്ഡലത്തിൽ നിന്നാണ്.
തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് രണ്ടു മണിയോടെ 60 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങാണ്.
ഇതിനിടെ ഇടുക്കി ഉടുമ്പൻചോലയിൽ കള്ള വോട്ട് ആരോപണം സംബന്ധിച്ച് ഇതുവരെയും തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആർ പറഞ്ഞു. ബി ജെ പി പ്രവർത്തകർ തടഞ്ഞത് ഉടുമ്പൻചോലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയവരെ യാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ തിരിച്ചറിയൽരേഖ ഉൾപ്പെടെ പരിശോധിക്കുകയാണ്
. അതിർത്തിയിലെ വനപാതയിൽ നിരീക്ഷണം ശക്തമാക്കിയതായും എസ് പി അറിയിച്ചു.
അതേസമയം, ഇടുക്കി ഉടുമ്പൻചോലയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ഇടുക്കി ഡി സി സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. തമിഴ്നാട്ടിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ മൂന്ന് പ്രധാന സമാന്തരപാതകളായ തേവാരംമേട്, മാൻകുട്ടിമേട്, കമ്പംമേട് എന്നിവിടങ്ങളിലൂടെ വ്യാപകമായി ആളുകൾ നുഴഞ്ഞു കയറുകയാണ്. വോട്ടു ചെയ്ത മഷി മായ്ച്ച ശേഷമാണ് ഇവർ കടന്നു വരുന്നത്. രാവിലെ നെടുങ്കണ്ടത്ത് ജീപ്പിലെത്തിയ 14 പേരെ പിടികൂടിയിരുന്നു. ഇലക്ഷൻ കമ്മീഷനും പൊലീസ് മേധാവിക്കും പരാതി അയച്ചിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.