ന്യൂഡല്‍ഹി: ഇടതു മുന്നണി വിട്ട് യുഡിഎഫിൽ ചേർന്നതിനു പിന്നാലെ പാലാ എംഎൽഎ
മാണി സി കാപ്പനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (
എൻസിപി) നിന്നും പുറത്താക്കി. കേന്ദ്ര നേതൃത്വവുമായി ആലോചിക്കാതെ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് പുറത്താക്കലിനു കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ്.ആര്.കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Also Read 'ജോസ് കെ.മാണി ജൂനിയർ മാൻഡ്രേക്ക്; എൽഡിഎഫിന് ഇനി കഷ്ടകാലം:' പിണറായി വിജയനോട് മാണി സി. കാപ്പൻ
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് എല്‍ഡിഎഫ് പാലാ സീറ്റ് നൽകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് മാണി സി കാപ്പൻ യുഡിഎഫിൽ ചേർന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര പാലായിൽ എത്തിയപ്പോൾ സ്വീകരണം നൽകുകയും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായില്‍ ചേര്‍ന്ന മാണി സി. കാപ്പന് വിഭാഗം യോഗം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരുന്നു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷന് എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി. കാപ്പന് ചെയര്‍മാനും അഡ്വ. ബാബു കാര്ത്തികേയന് കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി.
Also Read
'മോഹിച്ചത് പാലായെ മാത്രം, മറ്റൊന്നും അതിന് പകരമാകില്ല'; പാലാക്കാർക്ക് മാണി സി കാപ്പന്റെ വികാര നിർഭരമായ കുറിപ്പ്
നൂറു കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന് ഞായറാഴ്ച ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ കാപ്പൻ രൂക്ഷ വിമർശനമാണ് ജോസ് കെ മാണിക്കെതിരെ ഉന്നയിച്ചത്.
ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും എൽ.ഡി.എഫിന് ഇനി കഷ്ടകാലമാണെന്നും മാണി സി കാപ്പൻ പരിഹസിച്ചു. ജോസ് കെ മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എ ൻ വാസവനും ചേർന്ന് പാലായുടെ വികസനം ആട്ടിമറിച്ചു. പാലാ വത്തിക്കാനാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാൽ ആ വത്തിക്കാനിലെ പോപ്പ് താൻ ആണെന്ന് പുള്ളിക്ക് അറിയില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
തലയെടുപ്പുള്ള കൊമ്പനെ പോലെ പാലായിലെ ജനങ്ങളെയും കൂട്ടി കാപ്പന് എത്തിയത് യുഡിഎഫ് വിജയത്തിന്റെ നാന്ദിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നല്‍കിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്.
പാലാ എം.എൽ.എ
മാണി സി. കാപ്പൻ ഇടതു മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകം പിളർന്നു. മാണി സി. കാപ്പൻ ഉൾപ്പെടെ പത്തു ഭാരവാഹികളാണ് എൻ.സി.പിയിൽ നിന്നും രാജി വച്ചത്. . ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. അതേസമയം എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ല. കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടപ്പോൾ തോമസ് ചാഴികാടൻ എം.പി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എം.എൽ.എ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് മാണി സി കാപ്പൻ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.