തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിച്ച് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലം. യുഡിഎഫിന് 13 മുതല്‍ 15 വരെയും എൽഡിഎഫിന് രണ്ടു മുതല്‍ നാലുവരെയും സീറ്റുകളിൽ ജയസാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ട്.
13 സീറ്റുകളില്‍ യുഡിഎഫിനും രണ്ടു സീറ്റുകളില്‍ എല്‍ഡിഎഫിനും വ്യക്തമായ ജയസാധ്യത പ്രവചിക്കുന്ന എക്സിറ്റ് പോള്‍ അഞ്ചിടത്ത് ഫോട്ടോഫിനിഷെന്ന് പ്രവചിക്കുന്നു. യുഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഇവയാണ്–കാസര്‍കോട്, വടകര, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, മാവേലിക്കര, പത്തനംതിട്ട, കൊല്ലം.
പാലക്കാട്ടും ആറ്റിങ്ങലിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലാണ് ഫലം പ്രവചനാതീതം. എങ്കിലും ആലപ്പുഴയിലും തൃശൂരിലും എല്‍ഡിഎഫിനും കണ്ണൂരും കോഴിക്കോട്ടും യുഡിഎഫിനും തിരുവനന്തപുരത്ത് ബിജെപിക്കുമാണ് നേരിയ മുന്‍തൂക്കം.
യുഡിഎഫിന്റെ വോട്ടുവിഹിതം 43 ഉം, എല്‍ഡിഎഫിന്റെ വോട്ടുവിഹിതം 36 ഉം ആണ്. ബിജെപിക്ക് 15 ശതമാനം. എല്‍ഡിഎഫിന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ നാലുശതമാനം കുറവാണ്. യുഡിഎഫിന് ഒരുശതമാനം വര്‍ധന. ബിജെപിയുടെ വോട്ടിങ് ശതമാനം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായിരിക്കും. 20 ലോക്സഭാമണ്ഡലങ്ങളിലുമായി 10,878 വോട്ടര്‍മാരെ നേരില്‍ കണ്ടാണ് എക്സിറ്റ് പോള്‍ നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.