CPM ജില്ലാ നേതൃത്വത്തിലെ പലരും ധനസമ്പാദനത്തിന് വേണ്ടിയാണ് പാര്‍ട്ടിയില്‍ തുടരുന്നതെന്ന് മുന്‍ നേതാവ് പി.എന്‍.ബാലകൃഷ്ണന്. സി. പി. എം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് പി. എന്‍ ബാലക്യഷ്ണന് ഇന്നലെ സമ്മേളനം ബഹിഷ്കരിക്കുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ചശേഷം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനനെതിരെയും ജില്ലാ നേതൃത്വത്തിന് എതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. നിലവിലെ ജില്ലാ സെക്രട്ടറിയായ സി. എന്‍. മോഹനനെ വഞ്ചകനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലര്‍ക്ക് മാത്രമെ വഞ്ചകനാകുവാന് കഴിയു അത്തരത്തിലുള്ള വഞ്ചകനാണ് മോഹനനെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളില്‍ നിന്നും ചില നേതാക്കള്‍ പ്രവര്‍ത്തനത്തിന് എന്ന പേരില്‍ പണം വാങ്ങി. ഒരു കോടിയില്‍പ്പരം രൂപയാണ് ഇത്തരത്തില്‍ വാങ്ങിയത്. അത്തരക്കാരെ താക്കീത് ചെയ്ത് നടപടി ലഘൂകരിക്കാനാണ് ജില്ലാ നേതൃത്വം ശ്രമിച്ചത്. ഇവരെ സംരക്ഷിക്കുന്ന സമീപനമാണ് ജില്ലാ നേത്യത്വം സ്വീകരിച്ചത്. സംസ്ഥാന നേതൃത്വമാണ് ശരിയായ നടപടി സ്വീകരിച്ചതെന്നും ബാലകൃഷ്ണന് പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് കുറ്റക്കാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത് സ്തുതി പറച്ചിലാണ്. അതുകൊണ്ടാണ് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടാവാതെ പോയത്. ഈ സ്തുതി പാഠകരെ സഹായിക്കുന്ന സമീപനമാണ് തിരഞ്ഞെടുപ്പ് പരാജത്തിന്റെ പേരില്‍ ജില്ലാ നേത്യത്വം സ്വീകരിച്ചത്. അതുകൊണ്ടാണ് വിമര്‍ശനം ഉണ്ടാവാതെ പോയത്. താന്‍ പാര്‍ട്ടിയിലെ തെറ്റുകള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അങ്ങനെ വിമര്‍ശിച്ചതിന്റെ പേരിലാണ് തനിക്ക് ഈ ഗതി സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ മത മൗലികവാദ ശക്തികള്‍ പിടിമുറുക്കുകയാണ്. എസ്. ഡി. പി. ഐ - ജമാത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇവരെ തിരിച്ചറിയുവാന്‍ പ്രയാസമാണ്. ഉത്തമ്മരായ കമ്യൂണിസ്റ്റ് എന്ന നിലയിലാണ് മതമൗലികവാദികള്‍ പാര്‍ട്ടിയില്‍ കടന്നു കയറുന്നത്. എസ്. ഡി. പി. ഐ ജമാത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ ഇടതാവളമായി പാര്‍ട്ടി മാറുന്നു. ഇത്തരം കാര്യങ്ങള്‍ ഞാന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ട്. ശരിയായ നിലപാട് കമ്മിറ്റിയില്‍ സ്വീകരിച്ചതിന്റെ പേരില്‍ മതമൗലിക വാദികള്‍ തന്നെ ബി. ജെ. പിയായി ചിത്രീകരിക്കാന്‍ നീക്കം നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഈക്കൂട്ടര്‍ തന്നെ തേജോവദം ചെയ്യാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ധന സമ്പാദനത്തിന് വേണ്ടിയാണ് പലരും പാര്‍ട്ടിയില്‍ എത്തുന്നത്. ഇത്തരക്കാര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റിയിലുണ്ട്. ഇവര്‍ സംഘടിത ശക്തിയാണ്, അതിനാല്‍ അവരെ എതിര്‍ക്കുക പ്രയാസകരമാണ്. ഇതിന് എതിരെ പറയുന്ന തനിക്ക് വേണ്ടി പറയാന്‍ കമ്മിറ്റിയില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ബാലകൃഷ്ണന് പറഞ്ഞു.
Kochi Metro: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകൾ; ട്രെയിനുകളുടെ എണ്ണം കൂട്ടുന്നു
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ല. അനുഭാവിയായി തുടരും. മറ്റ് പല പാര്‍ട്ടികളില്‍ നിന്നും വിളി ഉണ്ടായിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ ശരിയായ രാഷ്ട്രിയ നിലപാട് സ്വീകരിക്കുന്നത് സി.പി.എം തന്നെയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, CPM Leaders