pകഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എംബി രാജേഷിന്റെ അപ്രതീക്ഷിത തോൽവിയിൽ ട്രോളായി മാറിയ ഒന്നായിരുന്നു 'ബാഹാ കിലിക്കി' ഗാനം. വിജയം ഉറപ്പെന്ന് കരുതി പ്രവർത്തകർ തയ്യാറാക്കിയ ഗാനം രാജേഷിന്റെ പരാജയത്തോടെ വൻ ട്രോളായി മാറി. എന്നാൽ തൃത്താലയിലെ വിജയത്തോടെ ബാഹാ കിലിക്കി ഗാനം വീണ്ടും ചർച്ചയാവുകയാണ്. ഇപ്പോൾ ശരിയ്ക്കും ആ പാട്ടൊന്ന് കേൾക്കാൻ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് എംബി രാജേഷ് ന്യൂസ് 18 നോട് പറഞ്ഞു.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ തന്റെ അറിവോടെ തയ്യാറാക്കിയ പാട്ടായിരുന്നില്ല അതെന്ന് എംബി രാജേഷ് പറഞ്ഞു. ഒരു പ്രവർത്തകൻ തയ്യാറാക്കിയ പാട്ട് പുറത്ത് വന്നതോടെ ഒരുപാട് പഴി കേട്ടു. കഴിഞ്ഞ രണ്ടു വർഷമായി ബാഹാ കിലിക്കി തന്നെ കളിയാക്കാൻ പലരും ഉപയോഗിയ്ക്കുന്നു. ആ പാട്ട് മുഴുവൻ കേട്ടിട്ടുപോലുമില്ല. എന്നാൽ ഇപ്പോൾ അതൊന്ന് ആസ്വദിച്ച് കേൾക്കണമെന്നുണ്ടെന്നും രാജേഷ് ചിരിയോടെ പറയുന്നു.
പൈപ്പിൻ ചുവട്ടിലെ ട്രോൾ ഗുണം ചെയ്തു
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാഹാ കിലിക്കിയാണ് ട്രോളായതെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിന്റെ തലേദിവസം പൊതുടാപ്പിൽ വെള്ളം വരുന്നുണ്ടോയെന്ന് പരിശോധിയ്ക്കുന്ന വീഡിയോ വന്നതിന് പിന്നാലെ, വെള്ളം വരുന്ന വീഡിയോവി ടി ബൽറാറും പോസ്റ്റ് ചെയ്തു. ഇതും എം ബി രാജേഷിനെതിരെ ട്രോളാവുകയായിരുന്നു.
എന്നാൽ അത് ഗുണമാണ് ചെയ്തതെന്ന് രാജേഷ് പറയുന്നു. തൃത്താലയിലെ കുടിവെള്ള പ്രശ്നം നേരിടുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവർക്കിടയിലേക്ക് ആ പ്രശ്നം എത്തിക്കാൻ ആ ട്രോളുകൾക്ക് കഴിഞ്ഞതായി അദ്ദേഹം പറയുന്നു.
വിജയം എ കെ ജി ക്ക് സമർപ്പിയ്ക്കുന്നു
തൃത്താലയിലെ വിജയം എ കെ ജി സമർപ്പിയ്ക്കുന്നതായി എംബി രാജേഷ് പറഞ്ഞു. എ കെ ജിയെ അപമാനിച്ചതിന് ജനങ്ങൾ നൽകിയ മറുപടിയാണിത്. സർക്കാരിന്റെ നേട്ടങ്ങൾ തൃത്താലയിലെ വിജയത്തിന് വലിയൊരു ഘടകമാണെന്നും എം ബി രാജേഷ് വ്യക്തമാക്കി.
തോൽപ്പിക്കാൻ ബിജെപി വോട്ട് മറിച്ചു
തന്നെ തോൽപ്പിക്കാൻ ബി ജെ പി കോൺഗ്രസിന് വോട്ട് മറിച്ചതായി എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഇരുപതിനായിരത്തോളം വോട്ടാണ് ലഭിച്ചത്. എന്നാൽ അത് ഇത്തവണ ഒൻപതിനായിരത്തോളം വോട്ടാണ് കുറഞ്ഞത്. വലിയ ജനപിന്തുണ കിട്ടിയത്കൊണ്ട് മാത്രമാണ് അതിനെ മറികടക്കാൻ കഴിഞ്ഞതെന്നും രാജേഷ് പറയുന്നു. എം സ്വരാജ് തൃപ്പുണ്ണിത്തറയിൽ തോറ്റതും ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചത് കൊണ്ടാണെന്ന് രാജേഷ് ആരോപിച്ചു.
ഇത്തവണ രാജേഷ് വിജയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു - നിനിത കണിച്ചേരി
മുൻകാലങ്ങളിൽ നിന്നും വിത്യസ്തമായി ഇത്തവണ എം ബി രാജേഷ് ജയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായി ഭാര്യ നിനിത കണിച്ചേരി വ്യക്തമാക്കി. രാജേഷ് തോറ്റിരുന്നുവെങ്കിൽ അതിന്റെ കാരണക്കാരിയായി ഒരുപക്ഷേ തന്നെ ആളുകൾ ചിത്രീകരിച്ചേനേയെന്നും നിനിത പറഞ്ഞു.
കാലടി സർവ്വകലാശാലയിലെ നിയമന വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു നിനിതയുടെ പരാമർശം. മുൻപൊന്നും ഇല്ലാത്ത വിധം ജാതിയും, മതവും പറഞ്ഞ് പ്രചാരണം നടന്നതായും നിനിത ആരോപിച്ചു. അതുകൊണ്ടുതന്നെ രാജേഷിന്റെ വിജയം വലിയ സന്തോഷം നൽകുന്നതായും നിനിത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Assembly Electin 2021, Mb rajesh, Troll post against mb rajesh