കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് മുട്ടന്‍ മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. കോഴിക്കോട് നടന്ന ഉന്നത വിദ്യാഭ്യാസ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ വിവാദപരാമര്‍ശം. മഹത്തായ ഒരു ലക്ഷ്യത്തിലേക്കാണ് ഉന്നത വിദ്യഭ്യാസ വകുപ്പ് പോയി കൊണ്ടിരിക്കുന്നത്. ഇത് തടയാനാണ് വിവാദമുണ്ടാക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന് പുറമേ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചർച്ചിലിന്‍റെ ഒരു ഉദ്ധരണിയും മന്ത്രി സൂചിപ്പിച്ചു. 'മഹത്തായ ലക്ഷ്യത്തിലേക്ക് നിങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ചുറ്റിലും പട്ടികള്‍ കുരച്ചു കൊണ്ടിരിക്കും. കല്ലെടുത്തെറിഞ്ഞ് പട്ടികളെ ഓടിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല' - വിമര്‍ശകരോട് തനിക്ക് ഇതാണ് പറയാനുള്ളതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടി പറയാനില്ലെന്ന് വ്യക്തമാക്കാന്‍ ജലീല്‍ തിരഞ്ഞെടുത്ത ഉദ്ധരണിയാണ് ശ്രദ്ദേയം. ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി ഉടച്ചു വാര്‍ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ തുടര്‍ച്ചയായി രണ്ടു മാസമുള്ള അവധി അധ്യയനരംഗത്ത് തടസമുണ്ടാക്കുന്നുണ്ട്. ഈ അവധി സെമസ്റ്റര്‍ അടിസ്ഥാനത്തിലാക്കി മാറ്റണം. ഇന്‍റേണല്‍ അസസ്‌മെന്‍റ് എന്ന വില്ലനില്‍ നിന്നും വിദ്യാർഥികളെ മോചിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. ഒരു വിദ്യാർഥിയുടെയും കണ്ണീര്‍ കലാലയങ്ങളില്‍ വീഴരുത്. വിദ്യാർഥികളുടെ ഭാവി നിസാരകാരണങ്ങളാല്‍ തടസപ്പെട്ടു കിടക്കരുത്. അധ്യാപകരും പല പ്രശ്‌നങ്ങളുമായി പരാതി ഉന്നയിച്ചു. ഇതെല്ലാം പരിഹരിക്കാനാണ് അദാലത്തുകള്‍ വെച്ചത്. പരമ്പരാഗത കീഴ്വഴക്കങ്ങള്‍ തകര്‍ന്നപ്പോള്‍ ചിലര്‍ അലമുറയിടുകയാണ്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്ക് മുന്നില്‍ മുട്ട മടക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ലക്ഷ്യം നിറവേറ്റാന്‍ മുന്നോട്ടുപോകും - ജലീല്‍ പറഞ്ഞു.
ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു; പ്രതികാര നടപടിയെന്ന് വിമർശനം കേരളത്തിന് പുറത്ത് പല സർവകലാശാലകളിലും വിദ്യാർഥികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. നജീബ് പോലുള്ള വിദ്യാർഥികളെ കാണാതായി. ഭയത്തോടെയാണ് അത്തരം സ്ഥലങ്ങളില്‍ വിദ്യാർഥികള്‍ കഴിയുന്നത്. കേരളത്തിലെ ക്യാമ്പസുകള്‍ ഒരിക്കലും ഇങ്ങിനെ മാറിയിട്ടില്ല. കേരളത്തിന് പുറത്തേക്ക് വിദ്യാർഥികള്‍ പോകേണ്ടതില്ല. ഭയമില്ലാതെ പഠിക്കാന്‍ കേരളം തന്നെയാണ് മികച്ചത്. എന്നാല്‍ കേരളത്തിന്‍റെ ഈ മികവ് തകര്‍ക്കുകയാണ് ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിന്‍സ്റ്റണ്‍ ചർച്ചിലിന്‍റെ ഉദ്ധരണി ഉപയോഗിച്ചത് ആരെയും ഉദ്ദേശിച്ചല്ലെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയെ മന്ത്രിയോട് മാധ്യമങ്ങള്‍ പ്രസംഗത്തെക്കുറിച്ച് ചോദിച്ചു. പട്ടികള്‍ കുരയ്ക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം ആരെ ഉദ്ദേശിച്ചാണെന്നും ആരാഞ്ഞു. ആരെയും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചർച്ചിലിന്‍റെ ഉദ്ധരണി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഗവർണര്‍ നല്‍കിയ മറുപടി കുറിപ്പ് പുറത്തു വിടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. തനിക്കെതിരെ കത്തില്‍ എവിടെയെങ്കിലും പരാമര്‍ശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്ന പണിയെടുക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.