തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ (PWD Rest House) മന്ത്രി മുഹമ്മദ് റിയാസിന്‍റെ (Muhammad Riyas) മിന്നൽ സന്ദർശനം. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് മന്ത്രി എത്തിയത്. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന് മന്ത്രി ജീവനക്കാരോട് ക്ഷുഭിതനായി.
ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ അത് നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണം. സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. റസ്റ്റ് ഹൗസ് വൃത്തിയാക്കിയിടാത്തതിന് മാനേജർ വിപിനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
നാളെ മുതൽ സംസ്ഥാനത്തെ റസ്‌റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരം തൈക്കാടുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വൃത്തിഹീനമായ ചുറ്റുപാട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വീട്ടിൽ വെള്ളക്കെട്ട്; കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകി എടത്വപള്ളി
ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലംവിട്ടുനൽകി എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി (Edathua Church) മാതൃകയായി. കോവിഡ് (Covid-19) ബാധിച്ചുമരിച്ച തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെ പി. പൊന്നപ്പന്റെ (73) മൃതദേഹം സംസ്‌കരിക്കാനാണ് സ്ഥലംവിട്ടുനൽകിയത്.
ചക്കുളത്തുകാവിലെ (Chakkulathukavu) ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോഴാണ് പൊന്നപ്പന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചേ 5.30 ന് മരിച്ചു. വീടുസ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോൾ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്തും ചേർന്ന് എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ച് സംസ്‌കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, കൈക്കാരൻമാരായ ജോളി മഠത്തിക്കളം, ബിജു കറുകയിൽ, കെ.എം, മാത്യു തകഴിയിൽ, യുവദീപ്തി പ്രവർത്തകരായ സിലിൻ, ജുവെൽ, അലക്‌സ്, ടിജിൽ എന്നിവർ സംസ്‌കാരത്തിന് നേതൃത്വം നൽകി.
Also Read- Kerala Rains | കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; 13 ജില്ലകളിൽ യെല്ലോ അലർട്ട്
വീട്ടിൽ സ്ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്‌കാരത്തിനായി മുൻപും പള്ളിസ്ഥലം വിട്ടുനൽകിയിരുന്നു. സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കൾ: സന്തോഷ്, സതീശൻ, സന്ധ്യ. മരുമക്കൾ: ഷേർളി, രാജീവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.