തിരുവനന്തപുരം: തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം എംഎല്‍എ സ്ഥാനത്ത് തുടരാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. 1998 ൽ മന്ത്രി സ്ഥാനം രാജിവച്ച് സെക്രട്ടറിയായ പിണറായിയും MLA സ്ഥാനത്ത് തുടർന്നിരുന്നു.
എം.വി ഗോവിന്ദന് രാജിവെച്ച ഒഴിവിലേക്ക് സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിയായെത്തും. എ.എന്‍ ഷംസീറാണ് പുതിയ നിയമസഭ സ്പീക്കര്‍. നാളെ തിരുവനന്തപുരത്ത് എത്തുന്ന എം.ബി രാജേഷ് സ്പീക്കര്‍ പദവി നാളെ തന്നെ രാജിവെക്കുമെന്നാണ് സൂചന. എംബി രാജേഷിനെ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് സ്വീകരിക്കുക. എംവി ഗോവിന്ദന് വഹിച്ചിരുന്ന തദ്ദേശ വികസനവും എക്സൈസും രാജേഷിന് തന്നെ നല്‍കാനാണ് സാധ്യത. സത്യപ്രതിജ്ഞ ഈ മാസം ആറിന് രാജ്ഭവനില്‍ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.