തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ടെന്നും വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രിയെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിധം കലാപ ആഹ്വാനം നടത്തിയാല്‍ കയ്യുംകെട്ടി പോകാനാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
'മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. അടിക്കാന്‍ സമ്മതിക്കുന്ന ആളല്ല മുഖ്യമന്ത്രി എല്‍ഡിഎഫ് അങ്ങനെ സമ്മതിക്കുന്ന ഒരു മുന്നണിയുമല്ല എന്ന് സമരക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് ഡല്‍ഹിയില്‍ പോയി ഇ.ഡി.ഗോബാക്ക് വിളിക്കണം, ഇവിടെ വന്ന് ഇ.ഡി.സിന്ദാബാദ് എന്ന മുദ്രാവാക്യം അവസാനിപ്പിക്കണം.
ഭരണം നഷ്ടപ്പെടുമ്പോള്‍ യുഡിഎഫിനു സ്വാഭാവികമായും സങ്കടവും പ്രയാസവും ഉണ്ടാകും. ഭരണത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഉറക്കം നഷ്ടപ്പെടും. ആ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഭാഗമായി ഇത്തരം പ്രവൃത്തി ചെയ്യുമ്പോള്‍ ജനങ്ങള്‍ നേരിടും.
സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.
കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.