തിരുവനന്തപുരം: മന്ത്രി എ. കെ. ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് എൻ സി പി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ നിന്നു തന്നെയാകാം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിക്കുന്ന റിപ്പോർട്ട് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണവും ആവശ്യപ്പെടുന്നു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളും എൻസിപി നേതാക്കളുമായ പത്മാകരനെയും രാജീവിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.
മന്ത്രിയെ കുടുക്കാൻ ഗൂഢാലോചന പാർട്ടിയിൽ നിന്നു തന്നെയെന്ന് സൂചിപ്പിക്കുന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജിൻറെ അന്വേഷണ റിപ്പോർട്ട്. ' കൊല്ലത്തെ നേതാക്കൾ ഉൾപ്പെട്ട പ്രശ്നപരിഹാരത്തിന് മന്ത്രിയെ ചുമതലപ്പെടുത്തിയതും മന്ത്രിയുടെ ഫോൺ കാൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ് ഗൂഢാലോചനയെന്ന നിഗമനവും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനും ശുപാർശയുണ്ട്. കേസിൽ ഒന്നാം പ്രതിയായ പത്മാകരൻ എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗമാണ്. രാജീവ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റുമാണ്.
പരാതിക്കു പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി ബി ജെ പി പ്രവർത്തകയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയുമായിരുന്നു. മാസങ്ങൾക്കു മുമ്പു നടന്ന സംഭവത്തിൽ ഇത്ര വൈകി പരാതി നൽകിയതിലും അസ്വാഭാവികതയുണ്ട്. എന്നാൽ മന്ത്രി ശശീന്ദ്രൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കം തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട് . യുവതിയെ അപകീർത്തിപ്പെടുത്താൻ വാട്ട്സ്ആപ്പ് പ്രചരണം നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി.
പരാതിക്കാരിക്കെതിരായ വാട്സ് ആപ് പ്രചരണമാണ് പ്രകോപന കാരണമെന്നും റിപ്പോർട്ടിൽ പറയന്നു. യുവതി ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച പോസ്റ്റർ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു കളിയാക്കി. ഇതിനെതിരേ ശബ്ദ സന്ദേശങ്ങളും പ്രചരിപ്പിച്ചു. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് അപാകതയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട പത്മാകരൻ ഉൾപ്പെടെയുള്ളവർ വാട്സ് ആപ്പിലൂടെ യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തണമെന്ന യുവതിയുടെ ആവശ്യവും അംഗീകരിച്ചില്ല. ഇതും പ്രകോപനത്തിന് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിൽനിന്ന് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ തിരിച്ചെത്തിയ ശേഷം നടപടി കാര്യത്തിൽ തീരുമാനമാകും. കുണ്ടറയിലെ പെൺകുട്ടിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ. കെ. ശശീന്ദ്രൻ്റെ ഇടപെടലുമാണ് എൻ സി പി അന്വേഷിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.