തിരുവനന്തപുരം: ദിവാനായിരുന്ന സി.പിയെ നാടുകടത്തിയ കാര്യം പറഞ്ഞ് ഗവർണർക്ക് മുന്നറിയിപ്പ് നൽകിയ മന്ത്രി വി ശിവൻകുട്ടി മലക്കംമറിഞ്ഞു. സി പിയുമായി ബന്ധപ്പെട്ട പരാമർശം താൻ ഒരു ചരിത്രം ആണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. പറയാത്ത കാര്യം പറഞ്ഞു എന്ന് പറയണ്ട. ഗവർണറെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണർക്ക് ഓർമ വേണം എന്ന വാക്ക് താൻ പറഞ്ഞിട്ടില്ല. ഗവർണറാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വരെ വിളിച്ചു. താൻ ഗവർണറെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല. ഗവർണറോട് ബഹുമാനം മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ ഓടിച്ചുവിട്ട നാടാണിതെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. സാദാ ആർ.എസ്.എസുകാരന്റെ നിലവാരത്തിലേക്ക് ഗവർണർ തരംതാഴുന്നുവെന്ന് ശിവൻകുട്ടി ആരോപിച്ചു. 1947 ജൂലായ് 25ന് സംഗീത കോളജിന് മുന്നിൽ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്ക് സംഭവിച്ചതെന്താണെന്ന് ഓർക്കുന്നത് നന്നായിരിക്കും. അന്ന് അതുവഴി പോയതാണ് രാമസ്വാമി അയ്യർ. പിന്നെ കണ്ടിട്ടില്ല. ഒരുപാട് സമരപാരമ്പര്യമുള്ള സ്ഥലമാണ് കേരളമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
കാലുമാറ്റവും കൂറുമാറ്റവും കൊണ്ടല്ല കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ആ പദവിയിലെത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്ന് കരുതി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരല്ല തങ്ങൾ. അതുകൊണ്ട് സംസ്ഥാനം തിരിച്ചെടുക്കുമെന്ന ഭീഷണിയൊന്നും വിലപ്പൊവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Also Read- ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ; ഡിസംബറിൽ നിയമസഭാ സമ്മേളനം വിളിക്കും
പിണറായി വിജയനെതിരായ പരിഹാസത്തിലും ഗവർണർക്ക് ശിവൻകുട്ടി മറുപടി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പോയി പ്രതിയെ ഇറക്കാൻ പിണറായി വിജയൻ ശ്രമിച്ചുവെന്ന പ്രസ്താവന സാദാ ആർഎസ്എസുകാരൻ നടത്തുന്നതുപോലെ തരംതാണതായിപ്പോയി. പിണറായി വിജയൻ അവസരവാദിയല്ല. പൊതുപ്രവർത്തനത്തിന്റെ ഭാഗമായുള്ള സ്ഥാനങ്ങൾ തിരിച്ചെടുത്തുകളയുമെന്ന ഗവർണറുടെ ഭീഷണി വിലപ്പോവില്ല. ഗവർണറുടെ മാദ്ധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ammed khan, Minister V Sivankutty