തിരുവനന്തപുരം: കരമനയിൽ വഴിയൊര മത്സ്യക്കച്ചവടക്കാരിയുടെ മീൻ പോലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബുധനാഴ്ച വൈകിട്ട് കരമന പാലത്തിനുസമീപം മീൻ വിറ്റ് കൊണ്ടിരുന്ന വലിയതുറ സ്വദേശി മരിയാ പുഷ്പത്തിന്റെ മീൻ പൊലീസ് ഉദ്യോഗസ്ഥർ തട്ടിത്തെറിപ്പിച്ചു എന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ സ്ഥലം എംഎൽഎയും തൊഴിൽ മന്ത്രിയുമായ വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ലേബർ ഓഫീസറോട് അന്വേഷണം നടത്താനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
എല്ലാദിവസവും തിരുവനന്തപുരം കരമന പാലത്തിനു സമീപം വൈകിട്ട് മീൻ വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു മരിയ പുഷ്പം. വലിയതുറ സ്വദേശിയായ മരിയ പുഷ്പം ചൊവ്വാഴ്ച വൈകിട്ട് കരമന പാലത്തിനുസമീപം മീൻ വിൽക്കുന്നതിനിടയിൽ കരമന പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കരമന പാലത്തിലെ മീൻ വിൽപ്പന ആൾക്കൂട്ടത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും നിർദ്ദേശിച്ചിരുന്നു.
എന്നാൽ ബുധനാഴ്ച വൈകിട്ടും അതേ സ്ഥലത്താണ് മരിയ പുഷ്പം മീൻ വിൽപ്പന നടത്തിയത്. ഇതോടെ അഞ്ചരയോടെ സ്ഥലത്തെത്തിയ കരമന പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ മീൻ തട്ടിത്തെറിപ്പിച്ചതായാണ് പരാതി. മത്സ്യം ചിതറിക്കിടക്കുന്നത് കണ്ടതോടെ നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. മരിയ പുഷ്പത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരിയ പുഷ്പവുമായി സംസാരിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥർ മീൻ തട്ടിത്തെറിപ്പിച്ചുവെന്ന് മരിയാ
പുഷ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. മീൻ തട്ടിത്തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മരിയാ പുഷ്പം ആവശ്യപ്പെട്ടു.
Also Read- റോഡരികിലിരുന്നു കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീൻ വലിച്ചെറിഞ്ഞു; പൊലീസ് അതിക്രമം വീണ്ടും
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മരിയാ പുഷ്പത്തിന് ഉറപ്പുനൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മരിയ പുഷ്പത്തെ കരമന പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മൊഴി രേഖപ്പെടുത്തി. മീൻ തട്ടിത്തെറിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മരിയാ പുഷ്പം.
നേരത്തെ ആറ്റിങ്ങലിൽ വഴിയോര മത്സ്യ കച്ചവടക്കാരിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവം വിവാദമായിരുന്നു. ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് ജീവനക്കാരാണ് മത്സ്യം തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ സംഭവം കരമനയിലും ആവർത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Thiruvananthapuram, V Sivankutti