തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള (Pinarayi Vijayan) നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും കൈകോർത്തിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49 ആം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിക്കൊണ്ട് വന്ന അതേ കാര്യങ്ങൾ ആണ് ഇപ്പോൾ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ജനം തള്ളിക്കളഞ്ഞ ആരോപണങ്ങൾ ആണ് അവ. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചതും 99 സീറ്റുകൾ നേടിയതും.
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരെ തെരഞ്ഞെടുപ്പിൽ ജനം തിരഞ്ഞു പിടിച്ചു തോൽപ്പിച്ചതും നാം കണ്ടു. കനൽ വഴികളിലൂടെ നടന്നുവന്ന പിണറായി വിജയനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Also Read-സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ ഗുഢാലോചന; മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ നീക്കം: CPM
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടർച്ചയിൽ അസൂയപൂണ്ട ശക്തികളാണ് ഇപ്പോഴുണ്ടാകുന്ന ആരോപണങ്ങൾക്ക് പിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങൾക്കറിയാം. കനൽ പാതയിലൂടെ നടന്നു വന്ന സഖാവാണ് പിണറായി വിജയൻ. മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകൻ എല്ലാകാലത്തും രാഷ്ട്രീയ ശത്രുക്കളുടെ ലക്ഷ്യമാണ്.
പിണറായിവേട്ട ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിദ്യാർഥി സംഘടനാ പ്രവർത്തന സമയത്തും എന്തിന് എംഎൽഎ ആയിരുന്നപ്പോൾ പോലും ആ വേട്ട തുടർന്നു.
സംസ്ഥാനത്തിന്റെ ഭരണയന്ത്രം മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ഈ ആരോപണങ്ങൾ ഒക്കെ ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. അഴിമതി എന്ന വാക്ക് പോലും സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വച്ചു പൊറുപ്പിക്കില്ല. അഴിമതി മുക്ത കേരളം തന്നെയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Gold Smuggling Case, Swapna suresh, V Sivankutty