കോഴിക്കോട്: സ്വവര്‍ഗാനുരാഗ സമൂഹത്തിന് ആശംസയര്‍പ്പിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. പോസ്റ്റിന് താഴെ വിമര്‍ശനം വന്നതോടെയാണ് പിന്‍വലിച്ചതെന്നാണ് സൂചന. സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണക്കുന്നത് മതവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഏറെയും വന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിക്കപ്പെട്ടത്.
അതേസമയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഇതേ പോസ്റ്റ് പിന്‍വലിച്ചില്ല. ജൂണ്‍ എല്‍.ജി.ബി.ടി മാസമായി ആഘോഷിക്കവയൊണ് എം.കെ മുനീര്‍ പിന്തുണച്ച് എഫ്.ബി പോസ്റ്റിട്ടത്. പോസ്റ്റ് എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഉള്‍പ്പെടെ നിരവധി പേര് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
'നിങ്ങളുടെ ലൈംഗിക സ്വത്വത്തില്‍ അഭിമാനിക്കുക, നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തെരഞ്ഞെടുപ്പുകള്‍ അഭിമാനപൂര്‍വം നടത്തുക എന്ന സന്ദേശമാണ് മുനീര്‍ സാഹിബ് പോസ്റ്റില്‍ LGBTQ സ്വത്വങ്ങള്‍ അവകാശപ്പെടുന്ന സമൂഹത്തിന് നല്‍കുന്നത്. pride month ഇങ്ങനെയൊരു സന്ദേശം നല്‍കുന്നതിന്റെ അര്‍ത്ഥം താങ്കള്‍ പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ നടക്കുന്ന സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെ അംഗീകരിക്കുന്നു എന്നും അത്തരം ബന്ധങ്ങളെ അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കാനും പുലര്‍ത്താനും സ്വവര്‍ഗ ലൈംഗിക താല്പര്യങ്ങള് ഉള്ളവരോട് ആഹ്വാനം ചെയ്യുന്നും എന്നും ആണല്ലോ. എങ്കില്‍, സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്നുള്ള ഇസ്ലാമിക അധ്യാപനത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു? ഇവ്വിഷയകമായ ഇസ്ലാമിക ധാര്‍മികത കാലഹരണപ്പെട്ടതാണെന്നോ പരിഷ്കരിക്കപ്പെടണമെന്നോ പുനര്‍വായിക്കപ്പെടണമെന്നോ ഒക്കെ താങ്കള്‍ വിചാരിക്കുന്നുണ്ടോ എന്ന് വ്യക്തമായി അറിയാന്‍ താല്പര്യമുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചല്ല, ഗെയ്/ലെസ്ബിയന്‍/ബൈസെക്ഷ്വല്‍ ലൈംഗിക ബന്ധങ്ങളെ കുറിച്ചാണ് ചോദ്യം'- ഇതാണ് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്ന്.
മുസ്ലിം ലീഗിന്റെ പ്രിവിലേജ് ഉപയോഗിച്ച് ജയിച്ചു വന്ന് ഇത്തരം പോസ്റ്റിടുന്നത് ശരിയാണോയെന്നും വിമര്‍ശനമുയര്‍ന്നു. ഇത്തരം കമന്റുകള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് പിന്‍വലിക്കപ്പെട്ടത്.
![]()
അതേസമയം പോസ്റ്റ് പിന്‍വലിച്ചതിനെതിരെ ഇപ്പോള്‍ എം.കെ മുനീറിന്റെ പേജില്‍ വിമര്‍ശനങ്ങളും വരുന്നുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റിന് താഴെയാണ് വിമര്‍ശനം. പിന്വലിക്കാനായിരുന്നെങ്കില് പോസ്റ്റിട്ട് അപമാനിക്കേണ്ടിയിരുന്നില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്നാല്‍ എം.കെ മുനീര്‍ ഇത്തരമൊരു പോസ്റ്റിട്ടത് തന്നെ വലിയൊരു വിപ്ലവമാണെന്നും അതിനെ പോസിറ്റിവായി കാണണമെന്നും മറുകമന്റുമുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ സാമൂഹ്യക്ഷേമവകുപ്പ് കൈകാര്യം ചെയ്ത എം.കെ മുനീല്‍ സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി നിരവധി പദ്ധതികള്‍ ഏര്‍പ്പെടുത്തിയിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സ് പ്രോഗ്രാമുകളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.