കൊച്ചി: സ്നേഹം നടിച്ച് മോഫിയയുടെ(Mofiya) ഒപ്പം കൂടിയെങ്കിലും ഒരു സൈക്കോപാത്ത്(psychopath) എന്ന നിലയിലായിരുന്നു ഭര്‍ത്താവ് സുഹൈലിന്റെ(Suhail) പെരുമാറ്റമെന്ന് മോഫിയയുടെ സഹപാഠികള്‍. ഭര്‍ത്താവിന്റെ പെരുമാറ്റ വൈകൃതങ്ങളേക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് മോഫിയ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ടാറ്റു ഒട്ടിയ്ക്കുക. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ മോഫിയയ്ക്ക് സഹിയ്ക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നു. ഇക്കാര്യങ്ങള്‍ മാതാപിതാക്കളോടും ബന്ധുക്കളോടും പറയാന്‍ കഴിയാത്തതിന്റെ വേദനയും പങ്കുവെച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
ഫേസ് ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വളരുകയായിരുന്നു. എല്‍.എല്‍.ബി പൂര്‍ത്തിയാക്കി വക്കിലായി പ്രക്ടീസ് ആരംഭിച്ചശേഷം വിവാഹത്തേക്കുറിച്ച് ചിന്തിയ്ക്കാമെന്നാണ് മോഫിയ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തനിയ്ക്ക് പ്രായം ഏറുന്നതിനാല്‍ മാതാപിതാക്കള്‍ മറ്റൊരു വിവാഹം ആലോചിയ്ക്കുന്നു. ഇതിനാല്‍ വേഗം വിവാഹം നടത്തണമെന്ന് മോഫിയയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളുടെ അടുത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് ഏപ്രിലില്‍ വിവാഹം നടത്തിയെടുത്തത്.
വിവാഹം കഴിഞ്ഞ ആദ്യമാസം കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് ദാമ്പത്യം മുന്നോട്ടുപോയത്. പിന്നീട് ചെറിയ പ്രശ്നങ്ങള്‍ ആരംഭിച്ചതായി മോഫിയ സുഹൃത്തുക്കളോട് പറഞ്ഞു. അവഗണനയായിരുന്നു ആദ്യം പിന്നീട് സംസാരം കുറച്ചു. ഭര്‍ത്താവിന് സ്ഥിരമായ ഒരു ജോലിയില്ലെന്ന സത്യവും മോഫിയ മനസിലാക്കി. വിവാഹാലോചന നടക്കുന്നസമയത്ത് വിദേശത്ത് ജോലിയെന്നാണ് പറഞ്ഞിരുന്നത്. ഇക്കാര്യവും കളവാണെന്ന് മോഫിയയ്ക്കും കുടുംബത്തിനും ബോധ്യപ്പെട്ടു.
മോഫിയയും സുഹൈലും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതോടെ സുഹൈലിന്റെ മാതാപിതാക്കളുടെ ശബ്ദവും മാറിത്തുടങ്ങി. സ്ത്രീധനം നല്‍കാതെയാണ് മകനൊപ്പം എത്തിയതെന്ന പേരിലായി പിന്നീട് കുറ്റപ്പെടുത്തല്‍ മോഫിയ വലിഞ്ഞുകയറി എത്തിയിരുന്നില്ലെങ്കില്‍ വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ വധുവായി ലഭിയ്ക്കുമായിരുന്നുവെന്നും അഛനും അമ്മയും കുത്തുവാക്കുകള്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ സിനിമ നിര്‍മ്മിയ്ക്കാന്‍ 40 ലക്ഷം രൂപ വേണമെന്നായിരുന്നു സുഹൈലിന്റെ ആവശ്യം. തന്റെ മാതാപിതാക്കള്‍ക്ക് ഇത്രയുമധികം പണം നല്‍കാനില്ലെന്ന് മോഫിയ തീര്‍ത്തുപറഞ്ഞു. ഇതോടെ പീഡനങ്ങളും വര്‍ധിച്ചു. വീടിന് സമീപമുള്ള സ്ഥലം വാങ്ങാന്‍ പണം നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ആവശ്യം.
നിസാരകാരണങ്ങള്‍ പറഞ്ഞ് വഴക്കുണ്ടാക്കാന്‍ ആരംഭിച്ചു. മികച്ച മെഹന്തി കലാകാരി കൂടിയായ മോഫിയയെ ജോലിയ്ക്ക് വിടാതായി കോളേജ് ഏര്‍പ്പെടുത്തിയ എല്‍.എല്‍.ബി ക്ലാസില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതും പലപ്പോഴും തടസപ്പെടുത്തി. പ്രശ്നം സങ്കീര്‍ണ്ണമായതോടെ കോതമംഗലത്തെ കുടുംബങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി. മോഫിയയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നു ഭര്‍ത്താവും കുടുംബവും ആരോപിച്ചതോടെ ആലുവയിലെ വീട്ടിലേക്ക് മടങ്ങി.
മികച്ച മെഹന്തി കലാകാരി കൂടിയായ മോഫിയ സ്വയം സമ്പാദിയ്ക്കുന്ന പണം കൊണ്ടായിരുന്നു പഠനവും ജീവിതവും മുമ്പോട്ട് കൊണ്ടുപോയത്. വിവാഹശേഷം ജോലിയ്ക്ക് പോകാതിരുന്ന ഭര്‍ത്താവിനും മോഫീയ പണം നല്‍കിയിരുന്നു. സ്കൂളിലും കോളേജിലുമെല്ലാം ചിത്രരചനയില്‍ നിരവധി സമ്മാനങ്ങളും നേടിയിരുന്നു. മെഹന്തിയിടുന്നതിന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേര് മോഫിയയെ തേടിയെത്തി. ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് സ്വന്തം പേരിലുള്ള അക്കൗണ്ടുകളിലെ ദ്യശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.
പഠനത്തിലും സമര്‍ത്ഥ, ചുറുചുറുക്കും തന്റേടവും പ്രകടിപ്പിച്ചയാളെന്ന് സഹപാഠികള്‍. തൊടുപുഴയിലെ കോളേജില്‍ ഒന്നാംവര്‍ഷം മാത്രമാണ് ക്ലാസുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയ്ക്കുശേഷം കോളേജ് തുറന്നപ്പോള്‍ ക്ലാസിലെത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവ് തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചശേഷം അടുത്ത ദിവസം വീണ്ടും ക്ലാസിലെത്തുമെന്ന് കൂട്ടുകാരെ അറിയിയ്ക്കുകയും ചെയ്തിരുന്നു.
ആലുവ എടയപ്പുറം ദില്‍ഷാദ് സലിമിന്റെ മകള്‍ മോഫിയ പര്‍വിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തേക്കുറിച്ച് മോഫിയ പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയെടുക്കുന്നത് വൈകിച്ച പോലീസ് വനിതാ കമ്മീഷനില്‍ നിന്നുള്ള നിര്ദ്ദേശത്തത്തുടര്ന്ന് കേസില്‍ ഇപെട്ടത്. ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുന്നതിനിടെ സി.ഐ. അസഭ്യം പറഞ്ഞത് മോഫിയയ്ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി കുടുംബം പറയുന്നു.
പോലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയശേഷം സി.ഐ.യുടെയും ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ആത്മത്യക്കുറിപ്പെഴുതിയശേഷം തൂങ്ങിമരിയ്ക്കുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്കരിച്ചു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ, സ്ത്രീപിഡനം, സ്ത്രീധന നിരോധന നിയമം എന്നിവയുള്‍പ്പെടുത്തി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aluva, Domestic Abuse, Domestic violence, Woman commit suicide