കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മോൺസൺ മാവുങ്കലിനെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം. സസ്പെൻഷനിലായ മുൻ ഐജി ജി ലക്ഷ്മ, അനിത പുല്ലയിൽ എന്നിവരും കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസിൽ അന്വേഷണം നേരിടുന്നുണ്ട് . ഇരുവരും ചേർന്നാണ് പലരെയും പരിചയപ്പെടുത്തിയത് എന്ന മൊഴിയുണ്ട്. വിദേശ മലയാളിയായ അനിത പുല്ലയിലടക്കമുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ചെയ്യലുണ്ടായി. അനിത അടക്കമുള്ളവരെ വരും ദിവസം ഇഡി ചോദ്യം ചെയ്യും.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു . കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുരേന്ദ്രന്റെ തൃശ്ശൂരിലെ ക്വാർട്ടേഴ്സിൽ വെച്ച് മോൻസന് ഇരുപത്തി അഞ്ച് ലക്ഷം രൂപ കൈമാറിയെന്നായിരുന്നു കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിന്റെ വെളിപ്പെടുത്തൽ.
Also Read- നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; മോൺസൺ മാവുങ്കല്‍ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം
കേസുമായി ബന്ധപ്പെട്ട് ഇയാളുടെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ. മോൺസണുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്. കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു .ചില ചടങ്ങുകളിലും പങ്കെടുത്തിരുന്നു. എന്നാൽ സാമ്പത്തികമായി ഒരു ഇടപാടിലും താൻ ഉൾപ്പെട്ടിട്ടില്ല എന്നും സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയിൽ കമ്മീഷണർ ആയിരിക്കുമ്പോൾ ആണ് പരിചയം. ആ സമയത്ത് ഇയാൾക്കെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ നേരത്തെ മേലുദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ മോൺസണുമായി സുരേന്ദ്രന് അടുത്ത ബന്ധം ആണെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി തെളിവുകൾ പുറത്ത് വന്നിരുന്നു. കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളും പരിപാടികളും ഉൾപ്പെടുന്ന ചിത്രങ്ങളായിരുന്നു ഇതിൽ പ്രധാനം . സുരേന്ദ്രൻ കലൂരിലെ വീട്ടിൽ ഇതിൽ മിക്കവാറും വെറും വരുമായിരുന്നു എന്ന് വീട്ടുജോലിക്കാരും മൊഴി നൽകിയിട്ടുണ്ട് .ഇവരുടെ ഫോൺ രേഖകളും അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു.
അതേ സമയം പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെയും ഇ ഡി ഉടൻ ചോദ്യം ചെയ്യും. ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്സണ് മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ സസ്പെന്ഷന് പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട് .
ഐ.ജി ലക്ഷ്മണയുടെ അതിഥിയായി മോൻസൺ പൊലീസ് ക്ലബിലും തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഐ.ജി ലക്ഷ്മണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയട്ടുണ്ട്.എന്നാല്‍ ലക്ഷ്മണക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.