തിരുവനന്തപുരം: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവല്ല മുൻ നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. നെടുമങ്ങാട് നഗരസഭ സെക്രട്ടറിയായിരിക്കെ വഴിവിട്ട ഭൂമി ഇടപാടുകൾ നടത്തിയതിന് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
സ്വകാര്യ മെഡിക്കൽ കോളജിനായി ക്രമവിരുദ്ധമായ നടപടി നാരായണൻ നടത്തിയത് സംബന്ധിച്ചും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. റിമാൻഡിലായിട്ടും നാരായണനെ സസ്പെൻഡ് ചെയ്യാൻ തദ്ദേശ വകുപ്പ് കാലതാമസം വരുത്തിയത് നേരത്തെ വിവാദമായിരുന്നു.
കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത നഗരസഭാ സെക്രട്ടറിക്കെതിരെ ഗുരുതരമായ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. നെടുമങ്ങാട് നഗരസഭാ സെക്രട്ടറിയായിരിക്കെ വഴിവിട്ട പല നടപടികളും നാരായണൻ സ്റ്റാലിൻ സ്വീകരിച്ചു. സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി നൽകുമ്പോൾ അനധികൃത നിർമ്മാണത്തിന്റെ പേരിലുള്ള പരാതികൾ മറികടന്നു.
മാത്രവുമല്ല സ്വകാര്യ ആശുപത്രി ഉടമകളുമായി ചേർന്ന് ഭൂമി വാങ്ങിക്കൂട്ടി എന്ന ആക്ഷേപവും നേരിട്ടു. നെടുമങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയമായി തന്നെ ഇകാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇതു സംബന്ധിച്ച രേഖകൾ വിജിലൻസ് പരിശോധിക്കുകയാണ്. ഒരേക്കറോളം പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി ബാങ്ക് വായ്പ നേടിയെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. നാട്ടുകാരനോട് നാരായണൻ അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നു.
തിരുവനന്തപുരത്തു നാരായണന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒരേ നമ്പറിൽ രണ്ട് ബൈക്കുകൾ കണ്ടെത്തിയിരുന്നു. ബൈക്കുകളിൽ ഒന്ന് മോഷണ വാഹനം എന്നാണ് കരുതുന്നത്. ഈ സംഭവത്തിൽ മ്യൂസിയം പോലീസും കേസെടുത്തിട്ടുണ്ട്. റിമാൻഡ് ചെയ്ത് ആറ് ദിവസം കഴിഞ്ഞിട്ടും നാരായണനെ സസ്പെൻഡ് ചെയ്യാതിരുന്നത് നേരത്തെ വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.