കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്നതിലാണ് വിധി. വിശ്വാസവും ലിംഗസമത്വവും ഏറെ ചർച്ച ചെയ്യപ്പെട്ട ശബരിമല വിധിയിൽ പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചിന്റെ നിലപാട് എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
Also Read-Supreme Court Verdict on Sabarimala Live: വിധി രാവിലെ 10.30ന്; ഭക്തർ സംയമനം പാലിക്കണമെന്ന് കർമ സമിതി
സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അപൂർവമായി മാത്രമാണ് പുനപരിശോധിച്ചിട്ടുള്ളത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചായിരുന്നു 2018 സെപ്റ്റംബർ 28 ന് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള നിര്‍ണായക വിധി പ്രഖ്യാപിച്ചത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയാണ് ബഞ്ചിലുള്ളത് എന്നതാണ് ഇത്തവണത്തെ ഏക മാറ്റം.
Also Read-Supreme Court Verdict on Sabarimala:ശബരിമലയും പരിസരവും സുരക്ഷാവലയത്തിൽ; സംസ്ഥാനത്ത് കനത്ത ജാഗ്രത
വിശ്വാസങ്ങളിൽ യുക്തിക്ക് സ്ഥാനമില്ലെന്നും അതിൽ കോടതി ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മൽഹോത്ര അന്ന് നിരീക്ഷിച്ചിരുന്നു. പുനഃപരിശോധന ഹർജികൾ തള്ളി ശബരിമല നിയമപോരാട്ടത്തിന് അവസാനമുണ്ടാകുമോ അതോ ഹർജികൾ വിശദമായി പരിഗണിക്കാൻ തീരുമാനിക്കുമോ എന്ന കാര്യത്തിൽ ഇന്നത്തെ വിധിയോടെ തീരുമാനമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala Verdict