തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി മോട്ടർ വാഹനവകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
കൂടാതെ ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.
Also Read-ഓടുന്ന ബൈക്കിലിരുന്ന് 'കുളിപ്പിക്കൽ' വീഡിയോ; അപ്പൊത്തന്നെ MVD വിളിച്ച് സമ്മാനം കൊടുത്തു
അതേസമയം എംവിഡിയുടെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്തെത്തി. ആയിരം രൂപ പിഴയും ലൈസൻസ് റദ്ദാക്കുകയും മാത്ര പോരാ ഹെൽമറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഹെൽമറ്റിൽ ക്യാമറ വച്ചതുകൊണ്ട് എത്ര അപകടം വർദ്ധിച്ചെന്നും സന്ദീപ് ചോദിക്കുന്നു. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി കാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിലെന്ന് സന്ദീപ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.