തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഫോറൻസിക് റിപ്പോർട്ട്പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സുപ്രധാന ഫയലുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു സെക്രട്ടേറിയറ്റിലെ തീപിടുത്തമെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
പ്രധാനപ്പെട്ട ഫയലുകളെല്ലാം തീപിടിത്തത്തിൽ കത്തി നശിച്ചു. സംഭവസ്ഥലത്തുനിന്നും മദ്യകുപ്പികൾ കണ്ടെടുത്തത് അതീവ ഗൗരവതരമായ സംഭവമാണ്. മുഖ്യമന്ത്രിക്ക് മദ്യലോബിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. മദ്യലോബിയുടെ സ്വാധീനം എല്ലാ വകുപ്പുകളിലേക്കും എത്തി. കേന്ദ്ര ഏജൻസികൾ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം.
മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ചോദ്യം ചെയ്യണം. ചോദിക്കേണ്ട പോലെ ചോദിച്ചാൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയുന്നതുപോലെ ഉത്തരം നൽകും. കെ ടി ജലീൽ ക്രമക്കേടുകളുടെ ഘോഷയാത്രയാണ് നടത്തിയത്. ചെയ്ത കുറ്റത്തിന് കെ ടി ജലീൽ ജയിലിൽ കിടക്കും.
അതേസമയം സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ എം സി ഖമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ചും മുല്ലപ്പള്ളി രംഗത്തെത്തി. എം സി കമറുദ്ദീൻ എംഎൽഎ ആകുന്നതിനു മുമ്പ് വ്യാപാരിയായിരുന്നു. വിഷയത്തിൽ കമറുദ്ദീൻ ഒളിവിൽ പോയിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന മുസ്ലിം ലീഗിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.