തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നുമാണ് ബിനോയിയുടെ വാദം.
മുംബൈ സെഷൻസ് കോടതിയാണ് ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹൈക്കോടതി സീനിയർ അഭിഭാഷകൻ അശോക് ഗുപ്തയാണ് ദിൻഡോഷി സെഷൻസ് കോടതിയിൽ ബിനോയിക്ക് വേണ്ടി ഹാജരായത്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതിയുടെ പരാതി. പണം തട്ടുക മാത്രമാണ് ലക്ഷ്യം. പരാതിയും എഫ്‌ഐആറും പരിശോധിച്ചാല്‍ ബിനോയിയും യുവതിയും ദമ്പതികളായാണ് ജീവിച്ചിരുന്നതെന്ന് മനസിലാകും. അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്.
ഇന്ന് ജാമ്യം ലഭിച്ചാല്‍ അത് ബിനോയിക്കും കുടുംബത്തിന് താത്കാലിക ആശ്വാസമാകും. ഒപ്പം സിപിഎമ്മിനും. ജാമ്യം ലഭിച്ചാല്‍ വിവാദങ്ങള്‍ ഒരുപരിധി വരെ അവസാനിക്കുമെന്നും കോടിയേരി കുടുംബം പ്രതീക്ഷിക്കുന്നു. മറിച്ചായാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അറസ്റ്റിനുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ ഊര്‍ജിതമാക്കും. ബിനോയ് ഒളിവിലാണെന്നും ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് യുവതി ദിവസം തോറും പുതിയ തെളിവുകള്‍ പുറത്തുവിടുന്നതും ബിനോയിയെ പ്രതിരോധത്തിലാക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.