തിരുവനന്തപുരം: പാലക്കാട് ആർഎസ്എസ്(RSS) പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം(Murder) പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് നടത്തിയതെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran). കൊലപാതകം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. എസ്ഡിപിഐ(SDPI) 2020 മുതൽ സഞ്ജിത്തിനെ വധിക്കാൻ നീക്കം നടത്തിയിരുന്നതായും കെ സുരേന്ദ്രൻ പറഞ്ഞു.
ബംഗളുരുവിലും മറ്റും നടന്ന കൊലപാതകങ്ങളുടെ രീതിയിലാണ് സഞ്ജിത്തിനെ കൊല ചെയ്തത്. കേസ് അന്വേഷണം എൻഐഎ യ്ക്ക് കൈമാറണം. സർക്കാരിനോട് ആവശ്യപ്പെടാൻ ഗവർണറെ നേരിട്ട് കണ്ട് കെ സുരേന്ദ്രൻ അഭ്യർഥിച്ചു. സംസ്ഥാന സർക്കാരിനോടും ഈ ആവശ്യം ഉന്നയിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി അടക്കം എസ്ഡിപിഐ യെ സഹായിക്കുന്നു. കേരള പൊലീസിൻ്റെ കൈകളിൽ കൂച്ചുവിലങ്ങാണ്. രണ്ട് കൊലപാതകങ്ങളാണ് അടുത്ത ദിവസങ്ങളിൽ എസ്ഡിപിഐ ചെയ്തത്. പാലക്കാട് തന്നെ ഷൊർണ്ണൂർ നഗരസഭയിൽ എസ് ഡി പി ഐയുമായി സിപിഎമ്മിന് പരസ്യ ബന്ധമാണുള്ളത്. മഹാരാജാസിലെ അഭിമന്യു കേസ് ഉൾപ്പെടെ സിപിഎമ്മ് തേച്ച് മാച്ച് കളഞ്ഞെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഇന്നലെയാണ് ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നത്. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശിയാണ് സഞ്ജിത്ത്. ഇന്നലെ രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.
സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു സഞ്ജിത്ത്. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്. സഞ്ജിത്ത് സ്ഥിരമായി വരുന്ന സമയവും വഴിയും നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
Also Read-ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; വെട്ടിക്കൊന്ന സ്ഥലം കണ്ട 56കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
അഞ്ച് പേരാണ് കൊലപാതകം നടത്തിയതെന്ന് അർഷിത പറഞ്ഞു. പ്രതികളെ ഇനിയും കണ്ടാലും തിരിച്ചറിയാനാകുമെന്നും അർഷിത പ്രതികരിച്ചു. നേരത്തെ പട്ടത്തലച്ചിയിലെ ചായക്കടയിൽ വച്ച് രണ്ടുതവണ സഞ്ജിത്തിന് നേരെ വധശ്രമം നടന്നിട്ടുണ്ട്. ആ കേസിസുകളിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, K surendran, Murder case, NIA