കോഴിക്കോട്: ത്രിപുരയിലെ (Tripura) ന്യൂനപക്ഷങ്ങൾക്കെതിരായ സംഘ്പരിവാർ (Sangh parivar) അതിക്രമങ്ങളിൽ ( attack against minorities) സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് മുസ്ലിം ലീഗ് (Muslim League) ദേശീയ അഡ്വൈസറി കമ്മിറ്റിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുസ്‌ലിംകൾക്കെതിരെ അഴിഞ്ഞാടുന്ന അക്രമികൾക്കൊപ്പം നിൽക്കുകയാണ് ബിജെപി സർക്കാർ. അക്രമത്തിന് ഇരകളായവർക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ലെന്നും മുസ്ലിംലീഗ് കുറ്റപ്പെടുത്തി.
ആർ.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ത്രിപുരയിൽ പള്ളികൾ തകർക്കുകയും മുസ്‌ലിം സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും വീടുകൾ നശിപ്പിക്കുകയും ചെയ്തത്. പോലീസ് ഈ അക്രമങ്ങളെല്ലാ നോക്കി നിൽക്കുകയായിരുന്നു. ജനാധിപത്യ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന വാർത്തകളാണ് ത്രിപുരയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഈ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കുകയും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുകയും വേണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
യു.പി തെരഞ്ഞെടുപ്പ്, അസം കുടിയൊഴിപ്പിക്കൽ, ദേശീയ മെമ്പർഷിപ്പ് കാമ്പയിൻ, ദേശീയ ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഡിസംബർ മൂന്ന് മുതൽ 10 വരെ ദേശീയതലത്തിൽ ഫണ്ട് ശേഖരണ കാമ്പയിൻ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഭാരവാഹികൾക്ക് നൽകി.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. ഇഖ്ബാൽ അഹമ്മദ്, ഖുർറം അനീസ് ഉമർ, കെ.പി.എ മജീദ് എം.എൽ.എ, പി.എം.എ സലാം, അഡ്വ. നൂർബിന റഷീദ്, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, എസ്.എച്ച് മുഹമ്മദ് അർഷദ്, ഡോ. മതീൻ ഖാൻ, കെ.എ.എം അബൂബക്കർ, നവാസ് കനി എം.പി, മുഹമ്മദ് തൗസീഫ്, എം.എസ്.എ ഷാജഹാൻ, എം. അബ്ദുൽ റഹ്‌മാൻ, എം.പി മൊയ്തീൻ കോയ എന്നിവർ സംബന്ധിച്ചു.
ഫാത്തിമ മുസഫർ
ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ പ്രസിഡന്റ്
വനിതാ ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റായി ഫാത്തിമ മുസഫറിനെ (തമിഴ്‌നാട്) തെരഞ്ഞെടുത്തു. മുസ്‌ലിംലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ മികച്ച പ്രഭാഷകയും സംഘാടകയുമാണ്. മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്, തമിഴ്‌നാട് വഖഫ് ബോർഡ്, മുസ്ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്ലിം വുമൺസ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള രാജിവ് ഗാന്ധി മൂപ്പനാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2020ൽ മെഗാ ടി.വിയുടെ വുമൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Union Muslim League (IUML), Muslim league, Tripura