ന്യൂഡല്‍ഹി: തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിൽനിന്നുള്ള ജനപ്രതിനിധികളുണ്ടെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി മുസ്ലീം ലീഗ്. പാർട്ടിയുടെ പ്രവത്തനം മതേതരമാണെന്നും നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുസ്ലീം ലീഗ് വ്യക്തമാക്കി. പേരിലും കൊടിയിലും മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് മുസ്ലീം ലീഗ് സത്യവാങ്മൂലം സമർപ്പിച്ചത്.
മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പാർട്ടിയുടെ മതേതര പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കേരളത്തില്‍ സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചത് മുസ്ലീം ലീഗിന്റെ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ മുസ്ലീം ഇതര വിഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചിട്ടുണ്ട്. ലീഗ് സ്ഥാനാർഥിയായി എം ചടയനും കെ പി രാമനും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. യു സി രാമന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിവരവും സത്യവാങ്മൂലത്തിലുണ്ട്.
Also Read- ‘രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലീം ലീഗ്’ ; കെ.സുരേന്ദ്രന്‍
ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന്‍ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന ഇയാള്‍ മതഭ്രാന്തനാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.