തിരുവനന്തപുരം: മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിങ്ങള്ക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. സിപിഎം പിബി അഗം എംഎ ബേബിക്ക് മറുപടിയായി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനില്‍ താലിബാന് നേടിയ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാമെന്ന് എം എ ബേബി പ്രതികരിച്ചിരുന്നു.
താലിബാനെന്നല്ല ഏതു ഭീകര പ്രസ്ഥാനങ്ങള്‍ തലയുയര്‍ത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാന്‍ മുസ്ലിം ലീഗും മുഖ്യധാരാ മുസ്ലിം സംഘടനകളും മുന്നിലുണ്ടാവുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.
പി കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംമക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക.
1962 ലെ ചൈനീസ് ആക്രമണകാലത്ത് 'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം' എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസ് അല്ല ഞങ്ങളുടെ മാതൃക. സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലിംകള്‍ക്കില്ല.
കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിന് ഏറെ സംഭാവനകളര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദിന്റെ പേരില്‍ ഈ സമുദായത്തില്‍
ഛിദ്രതയുണ്ടാക്കി, തീവ്രചിന്താഗതികള്‍ക്ക് വെള്ളവും വളവും നല്കി, അവരെ പ്രോത്സാഹിപ്പിച്ചതും, ലീഗിനെ തകര്‍ക്കാന്‍ അവരുടെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതും നിങ്ങള്‍ ഇടതുപക്ഷമാണ്. സമാനമായ ചിന്തയില്‍ ലീഗിനെ തകര്‍ക്കാന്‍ ചൈനീസ് പിന്തുണയുള്ള ഒരു താലിബാനെ ഈ കേരളത്തിലും നിങ്ങള്‍ പാലൂട്ടി വളര്‍ത്തില്ലെന്നാരു കണ്ടു.
താലിബാനെന്നല്ല, ഏതു ഭീകര പ്രസ്ഥാനങ്ങള്‍ തലയുയര്‍ത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാന്‍ മുസ്ലിം ലീഗും, മുഖ്യധാരാ മുസ്ലിം സംഘടനകളും മുന്നിലുണ്ടാവും. ഇതര സമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയവും സൗഹാര്‍ദ്ദവുമാണ് കേരള മുസ്ലിംകളുടെ പാരമ്പര്യം, അതു ഞങ്ങളെന്നും കാത്തു സൂക്ഷിക്കും. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങള്‍ പിന്തുണക്കില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണക്കരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.