കോഴിക്കോട്: മുസ്ലിംലീഗ് നേതാക്കള്‍ താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയോലുമായി ചര്‍ച്ച നടത്തി. തിരുവമ്പാടി സീറ്റില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥി പിന്തുണയാവശ്യപ്പെട്ടാണ് പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ബിഷപ്പ് ഹൗസിലെത്തിയത്. തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-ലീഗ് അസ്വാരസ്യങ്ങള്‍ക്കിടയിലാണ് മുസ്ലിംലീഗ് നേതാക്കള്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത്.
ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയോലുമായി അരമണിക്കൂര്‍ നേരം പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ചര്‍ച്ചനടത്തി. തിരുവമ്പാടി സീറ്റില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്ന് സഭാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ലീഗില്‍ നിന്ന് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ലീഗ് നേതാക്കള്‍ ബിഷപ്പ് ഹൗസിലെത്തിയത്. ക്രൈസ്തവ സമുദായത്തിനുള്ള തെറ്റിദ്ധാരണ മാറാന്‍ സന്ദര്‍ശനം ഗുണകരമായെന്ന് എം കെ മുനീര്‍ പറഞ്ഞു.
തിരുവമ്പാടി സീറ്റ് ലീഗില്‍ നിന്ന് ഏറ്റെടുത്ത് കര്‍ഷക സമര നേതാവ് പി ടി ജോണിനെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനിടെയാണ് ലീഗ് നേതാക്കളുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്ക് 54,471 ആയിരുന്നു ലീഡ്. തദേശ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ 5460 ആയിത് ചുരുങ്ങി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചപ്പോള്‍ ബിഷപ്പ് ആവശ്യപ്പെട്ടത് തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിന് നന്നായി അധ്വാനിച്ചത് ലീഗായതിനാല്‍ കടുത്ത തീരുമാനത്തിലേക്കൊന്നും കോണ്‍ഗ്രസ് പോകില്ല. കത്തോലിക്കാസഭയെ പിണക്കാനും കോണ്‍ഗ്രസിന് കഴിയില്ല.
തിരുവമ്പാടി സീറ്റില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രിനുണ്ട്. മണ്ഡലത്തില്‍ ടി സിദ്ദീഖിന്റെ പേരാണ് കോണ്‍ഗ്രസ് ആദ്യം മുന്നോട്ടുവച്ചതെങ്കിലും ക്രൈസ്തവ സംഘടനകളുടെ അഭിപ്രായംകൂടി പരിഗണിച്ച് ആ നിലപാട് മാറ്റി. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇറക്കാനായിരുന്ന ആലോചന. എന്നാല്‍ തിരുവമ്പാടി സീറ്റ് വിട്ടുനല്കിക്കൊണ്ടൊരു വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്നാണ് മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചത്. മുസ്ലിംലീഗിലെ ചെറിയ മുഹമദോ സി കെ കാസിമോ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ക്രൈസ്തവ വോട്ടുകളില്‍ അടിയൊഴുക്കുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ആശങ്ക.
Also Read- പി എസ് സി സമരം; സർക്കാർ നൽകിയത് ആറ് ഉറപ്പുകൾ; തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോടെ മാത്രം നടപ്പാക്കും
1977 മുതല്‍ കോണ്‍ഗ്രസ് ജയിച്ചുവരുന്ന മണ്ഡലമായിരുന്നു തിരുവമ്പാടി. രണ്ട് തവണ കൈവിട്ടുപോയെങ്കിലും 91 മുതല്‍ മുസ്ലീംലീഗിന്റെ കയ്യിലാണ് തിരുവമ്പാടി സീറ്റ്. 2006ല്‍ എല്‍ഡിഎഫിലെ മത്തായി ചാക്കോയാണ് ഇവിടെ ജയിച്ചത്. പിന്നീട് രണ്ട് തവണ ജോര്‍ജ്ജ് എം തോമസും ജയിച്ചു. കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും ക്രൈസ്തവ വോട്ടുകള്‍ ഗതി നിര്‍ണ്ണയിക്കുന്ന സീറ്റാണ് തിരുവമ്പാടി.
തിരുവമ്പാടി തിരിച്ചെടുത്ത് മറ്റൊരു സീറ്റ് ലീഗിന് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. സീറ്റ് വിട്ടുനല്‍കില്ലെന്ന് തന്നെയാണ് ലീഗിന്റെ ഇതുവരെയുള്ള നിലപാട്. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്ന് കഴിഞ്ഞതവണ താമരശ്ശേരി രൂപത യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ലീഗ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിരുന്നില്ല. തല്‍ഫലമായി മുസ്ലിംലീഗിലെ വിഎം ഉമ്മര്‍ 3008 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സമാനസാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നെന്ന വാദമുയര്‍ത്തിയാണ് തിരുവമ്പാടി സീറ്റില്‍ കോണ്‍ഗ്രസ് പിടിമുറുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Kerala Assembly Elections 2021, Muslim league, PK Kunhalikutty, Thamarasseri diocese, Thiruvambadi