സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ വെളിപെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. ആരാണ് വിജയ് പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? എംവി ഗോവിന്ദൻ്റെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും എംവി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ ഒന്നും പറയാനില്ലെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീർപ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. മൂന്നു ദിവസം മുൻപുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് സംസാരിച്ചതെന്നും ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളെയും കൊണ്ട് സ്ഥലം വിടണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു.
വിജയ് പിള്ള കണ്ണൂരിൽ നിന്നും നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു. ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാമെന്നും പറഞ്ഞു. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. 30 കോടി രൂപ തരാമെന്നും വാഗ്ദാനമുണ്ടായി- സ്വപ്ന പറഞ്ഞു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും സ്വപ്ന പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.