• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശവംതീനി എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യൻ കെപിസിസി പ്രസിഡന്റ്'; കെ സുധാകരന് മറുപടിയുമായി എം വി ജയരാജൻ

'ശവംതീനി എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യൻ കെപിസിസി പ്രസിഡന്റ്'; കെ സുധാകരന് മറുപടിയുമായി എം വി ജയരാജൻ

ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാന്‍ തോക്കും പണവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് കെ സുധാകരന്‍ ആയിരുന്നു എന്ന് പോലീസ് പിടിയിലായ പ്രതികള്‍ തന്നെ പറഞ്ഞ കാര്യമാണ്

  • Share this:
    കണ്ണൂർ: കെ സുധാകരന് മറുപടിയുമായി എം വി ജയരാജൻ. ശവംതീനി എന്ന പ്രയോഗത്തിന്  ഏറ്റവും അനുയോജ്യന്‍ കൊലപാതക രാഷ്ട്രീയത്തിന്‍റെ വക്താവായ കെ.പി.സി.സി പ്രസിഡന്‍റാണ് എന്ന് എം വി ജയരാജൻ. രക്തസാക്ഷി ഫ്രണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണെന്ന് കഴിഞ്ഞ ദിവസത്തെ കെ സുധാകരന്റെ പ്രതികരണത്തിന് മറുപടിയായാണ്  സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജന്റെ പ്രസ്താവന.

    മുഖ്യമന്ത്രിയെ വധിക്കാനായി തന്‍റെ അനുയായിയും 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍ പെടുന്നയാളുമായ ഫര്‍സീന്‍ മജീദിനെ ആകാശയാത്രയ്ക്കയച്ചതിന്‍റെ പിന്നിലും കെ.പി.സി.സി പ്രസിഡന്‍റാണെന്ന ആക്ഷേപം ഉയര്‍ന്നുവരികയുണ്ടായി. 1995-ല്‍ ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാന്‍ തോക്കും പണവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് കെ സുധാകരന്‍ ആയിരുന്നു എന്ന് പോലീസ് പിടിയിലായ പ്രതികള്‍ തന്നെ പറഞ്ഞ കാര്യമാണ്.

    നാല്‍പ്പാടി വാസു കൊലക്കേസിലെ പ്രതി സുധാകരനാണെന്ന് മട്ടന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സാക്ഷ്യപ്പെടുത്തുന്നു. സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിനെ വധിച്ചതും കോ-ഓപ്പറേറ്റീവ് പ്രസ്സില്‍ വി. പ്രശാന്തനെയും, ചൊവ്വ കോ-ഓപ്പ്. റൂറല്‍ ബേങ്കില്‍ സി. വിനോദനെയും വെട്ടി നുറുക്കിയതും പരേതനായ ടി.കെ ബാലന്‍റെ വീട്ടിനു നേരെ ബോംബെറിഞ്ഞതും മകന്‍ ഹിതേഷിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതും സുധാകരന്‍റെ ഗുണ്ടാപ്പടയുടെ അക്രമത്തിന്‍റെ ഫലമായിരുന്നു , എന്നും എം വി ജയരാജൻ പ്രസ്താവനയിൽ ആരോപിച്ചു.

    "സ്വന്തം പാര്‍ട്ടിക്കാരെ ആയുധം കാട്ടിയും ഭീഷണിപ്പെടുത്തിയും സ്ഥാനം നേടിയ നേതാവാണ് കെ സുധാകരനെന്ന് മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി രാമകൃഷ്ണന്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞകാര്യം ആരും മറന്നിട്ടില്ല."
    Also Read-പയ്യന്നൂര്‍ ഫണ്ട് വിവാദം; കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം പാളി

    ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല, അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്‍റ് എന്ന ആരോപണം കോണ്‍ഗ്രസ്സുകാര്‍ തന്നെ നേരത്തെ നിരവധി സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചതാണ്. വിദേശത്തു നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത്ത് ലാലിന്‍റെ കുടുംബത്തിന് നല്‍കിയത് കേവലം 25,000 രൂപ മാത്രമായിരുന്നു എന്ന് ആക്ഷേപം ഉന്നയിച്ചത് മുന്‍ ഡി.സി.സി പ്രസിഡന്‍റാണ്.

    ഈ ആക്ഷേപം ഉന്നയിച്ചതു കൊണ്ടാണ് പി രാമകൃഷ്ണന് ഡി.സി.സി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ ഒരു ദിവസം മുഴുവന്‍ കുത്തിയിരിക്കേണ്ടി വന്നത്. കാപ്പാട് വസന്തന്‍ കുടുംബസഹായ ഫണ്ട് പിരിച്ചിട്ടും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉന്നയിച്ചത് ബന്ധുക്കളാണ്-എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
    Also Read-SFI മാര്‍ച്ചിനിടെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയെ സമരക്കാരനെന്ന് കരുതി പൊലീസ് വാനില്‍ കയറ്റാന്‍ ശ്രമം

    കൊലപാതക രാഷ്ട്രീയത്തിന്‍റെയും ഫണ്ട് വെട്ടിപ്പിന്‍റെയും അപ്പോസ്തലനാണെന്ന ആരോപണത്തെ നേരിടുന്ന ഒരു നേതാവില്‍ നിന്നും സി.പി എമ്മി ന് പഠിക്കാനൊന്നുമില്ല. ജാഗ്രതക്കുറവെന്നതിന് കെ.പി.സി.സി പ്രസിഡണ്ടിന്‍റെ നിഘണ്ടുവില്‍ 'അടിച്ചുമാറ്റലാണെങ്കില്‍' അതിന് സി.പി. എമ്മിനെ കുറ്റപ്പെടുത്തേണ്ട. സ്വന്തം ചെയ്തികള്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്ന ശീലം കെ.പി.സി.സി പ്രസിഡന്‍റിനുണ്ട്.

    കള്ളപ്പണം വെള്ളപ്പണമാക്കിയ കേസ്സില്‍ പ്രതികളായത് സ്വന്തം പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാക്കളാണ്. കേരളത്തിലെ എം.പിമാരെല്ലാം അടിയന്തിരമായും ഡല്‍ഹിയിലെത്തണമെന്ന സന്ദേശം ഹൈക്കമാന്‍റ് നല്‍കിയത് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭീതിയിലാണ്.

    സി.പി. എമ്മിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ എന്ന് അന്വേഷണം നടത്തുന്ന കെ.പി.സി.സി പ്രസിഡന്‍റ് സ്വന്തം നേതാക്കളെ അഴിമതി കേസ്സില്‍ നിന്ന് രക്ഷിക്കാനാവുമോ എന്ന് ആദ്യം നോക്കുന്നതായിരിക്കും നല്ലത് എന്നും എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
    Published by:Naseeba TC
    First published: