തിരുവനന്തപുരം: പാലാബിഷപ്പിന്റെ പ്രസ്താവനയിൽ ഇരു മുന്നണികൾക്കകത്തും ഭിന്ന നിലപാടുളളവരുണ്ട്. എന്നാൽ ഇത്തരം പ്രതികരണങ്ങൾ മുന്നണികൾക്കകത്ത് അസ്വസ്ഥത വളർത്തുന്നതിനൊപ്പം, വിദ്വേഷ പ്രചരണങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യുകയാണ്. വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ, മുൻ നിലപാടുകൾ ഇനി ചർച്ചയാക്കേണ്ടതില്ലെന്നും ഇരു മുന്നണിക്കകത്തും ധാരണയുണ്ടായതിന് കാരണമിതാണ്.
മുഖ്യമന്ത്രി വിശദീകരിച്ചതിനപ്പുറം ഇനിയാരും ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നതാണ് ഇടതുമുന്നണിയിലെ ധാരണ. വിവാദം തുടരുന്നത് മുന്നണി ബന്ധത്തിൽ വെല്ലുവിളിസൃഷ്ടിക്കുന്നതിനൊപ്പം, സർക്കാരിന് മുന്നിൽ രാഷ്ട്രീയ ഭീഷണി വളർത്താനെ ഉപകരിക്കൂവെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാട്. വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ ഏതെങ്കിലും വിഭാഗത്തിന് എതിരാവാനും അനുകൂലമാവാനും ഇടവയ്ക്കും. ഇത് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന നീക്കങ്ങൾ ഫലത്തിൽ സർക്കാരിനും മുന്നണിക്കും രാഷ്ട്രീയ പ്രതിസന്ധിയാവും. ബിഷപ്പ് വിവാദത്തിൽ തുടർ നീക്കങ്ങളൊന്നും വേണ്ടന്ന ഇടതുമുന്നണിയിലെ ധാരണക്ക് കാരണമിതാണ്. കണക്കുകൾ നിരത്തി സർക്കാരിന്റെ വാദം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രചരണം നടത്തി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇത് മറുപടിയായെന്നാണ് ഇടതുകേന്ദ്രങ്ങളുടെ നിലപാട്.
സമാനമായ സാഹചര്യം യുഡിഎഫിലുമുണ്ട്. ബിഷപ്പിനെ തള്ളാനും കൊളളാനുമാവാത്ത നിലയിലാണ് യുഡിഎഫ് നേതൃത്വവും. ഇതാണ് ബിഷപ്പിന്റെ നാർക്കോട്ടിക് പ്രസ്താവനയിൽ പൊതു നിലപാട് സ്വീകരിക്കാതെ, സമുദായിക ഐക്യത്തിനിടപെടണമെന്ന ആവശ്യം യുഡിഎഫ് മുന്നോട്ട് വയക്കുന്നത്. മുസ്ലീം ലീഗും കേരള കോൺഗ്രസും ഉൾപ്പെടുന്ന മുന്നണിക്ക് സ്വീകരിക്കാൻ കഴിയുന്ന ഫലപ്രദമായ നയതന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്. മുന്നണി യോഗത്തിൽ ചർച്ച ചെയ്യാതെയാണ് യുഡിഎഫ് നേതാക്കൾ ഇതുവരെ വിഷ യത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തത്. മുന്നണി യോഗത്തിൽ പൊതുനിലപാട് സ്വീകരിക്കുമെന്ന് നേരത്തെ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞെങ്കിലും അതിനിടവയ്ക്കാത്ത തരത്തിലുള്ള നീക്കമാണ് യുഡിഎഫ് നടത്തിയത്.
Also read- 'ഈഴവ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ വൈദികന് വട്ടാണ്'; അയാളുടെയൊക്കെ തലക്കടിക്കണമെന്ന് പിസി ജോർജ്
സമുദായസംഘടനകളെ ചർച്ചക്ക് വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും ഇതിനുള്ള സാധ്യത പരിശോധിക്കാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതും. സർവ്വകക്ഷിയോഗത്തിന് പകരം സമുദായ സംഘടനകളെ ഒന്നിച്ചിരുത്തിയാൽ, ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് അത് ഒരുപോലെ നേട്ടമാവുകയും ചെയ്യും. വിവാദത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഒരു വശത്ത് ബിജെപി ശ്രമിക്കുമ്പോൾ ഫലപ്രദമായ പ്രതിരോധം,വിവാദത്തിൽ നിന്ന് പിന്തിരിയലാണെന്നാണ് മുന്നണി നേതൃത്വങ്ങളുടെ വിലയിരുത്തൽ.
നര്‍ക്കോട്ടിക് ജിഹാദ്-യുഡിഎഫ് യോഗത്തില്‍ ഭിന്നത; അനുകൂലിച്ചും എതിര്‍ത്തും കേരള കോണ്‍ഗ്രസും ലീഗും
നര്‍ക്കോട്ടിക്ക് വിവാദം കത്തിനില്‍ക്കെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ വിഷയത്തിലെ വ്യത്യസ്ത നിലപാടുമായി ഘടകക്ഷികള്‍. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗുമാണ് ഭിന്നത പ്രകടമാക്കി രംഗത്തെത്തിയത്. പാലാ ബിഷപ്പിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തു.
എന്നാല്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന മുന്നണി തള്ളിക്കളയണമെന്നായിരുന്നു മുസ്ലീം ലീഗിലെ ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടത്. പ്രസ്താവന തളളി യുഡിഎഫ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.
Also Read- 'പാവങ്ങളെ പ്രേമിച്ച് പൊന്നാനിയിൽ കൊണ്ടുപോയി മതംമാറ്റുന്നു': പിസി ജോർജ്
നര്‍ക്കോട്ടിക്ക് വിവാദത്തില്‍ സമുദായ സംഘടനകളുടെ യോഗം വിളിക്കമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വീണ്ടും ഉന്നയിക്കാന്‍ തീരുമാനമെടുത്തു. സര്‍വ്വക്ഷിയോഗം പ്രശ്‌ന പരിഹാരത്തിന് ഉതകില്ലെങ്കിലും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് യുഡിഎഫ് നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Ldf, Narcotic Jihad, Pala bishop, Udf, V D Satheesan