News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 11, 2021, 3:17 PM IST
മാണി സി. കാപ്പൻ
കോട്ടയം: മാണി സി കാപ്പൻ യുഡിഎഫ് പ്രവേശനം ആഘോഷമാക്കാൻ ഒരുങ്ങി എൻ സി പി പ്രവർത്തകർ. ഞായറാഴ്ച പാലായിൽ പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയിൽ മാണി സി കാപ്പൻ പങ്കെടുക്കും. പാലായിൽ ബൈക്ക് റാലി ഉൾപ്പെടെ സംഘടിപ്പിച്ച് ആണ് പ്രവർത്തകർ കാത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം. കാപ്പൻ ഔദ്യോഗികമായി യു ഡി എഫ് പരിപാടിയിൽ പങ്കെടുക്കുന്നത് അന്നാണ്.
മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനം കെങ്കേമമാക്കാനാണ് കോട്ടയത്ത് എൻ സി പി പ്രവർത്തകരുടെ തീരുമാനം. അതിനായി അവർ ഒരുങ്ങി കഴിഞ്ഞു. ചടങ്ങുകളുടെ ക്രമീകരണം സംബന്ധിച്ച നോട്ടീസ് എൻ സി പി പുറത്തിറക്കി. രാവിലെ 9.30ന് ആർ വി പാർക്കിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥ ആരംഭിക്കും. നൂറ് ബൈക്കുകളും ആയിരത്തിനടുത്ത് പ്രവർത്തകരോടൊപ്പം നഗരത്തിൽ തുറന്ന വാഹനത്തിൽ കാപ്പൻ വേദിയിലെത്തും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇതേ സമയം വേദിയിലുണ്ടാകും.
Also Read-
സെക്കന്റുകൾക്കുള്ളിൽ കോവിഡ് ബാധ മണത്തറിയും; ഇന്ത്യ൯ ആർമിയുടെ ശ്വാന സേന; ചിത്രങ്ങൾ കാണാം
കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം കൂടി പരിഗണിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഐശ്വര്യ കേരളയാത്രയ്ക്ക് സ്വാഗതമേകി ഇതിനോടകം പോസ്റ്ററുകൾ ഇറക്കി കഴിഞ്ഞു. യു ഡി ഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് പരമാവധി നേതാക്കളെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് കാപ്പൻ. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന് നേരത്തെ വ്യക്തമാക്കി കഴിഞ്ഞു.
മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന് ആവര്‍ത്തിച്ചതോടെ എൽ ഡി എഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുളളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Also Read-
Happy Promise Day | ഇന്ന് പ്രോമിസ് ഡേ; എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത?
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ശരദ് പവാറിനെ അറിയിച്ചു. മുന്നണി മാറ്റം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ഇപ്പോഴും ചില സംശയങ്ങളുണ്ടെന്നാണ് സൂചനകള്‍. പാലാ സീറ്റ് സി പി എം പിടിച്ചെടുക്കുമ്പോഴും അപമാനിക്കപ്പെട്ടുവെന്ന് കരുതുമ്പോഴും മുന്നണി വിടേണ്ടതുണ്ടോ എന്നാണ് ഇപ്പോഴും നിലനില്‍ക്കുന്ന സംശയം.
ദോഹയില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ തിരിച്ചെത്തുന്നതോടെ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതുവരെ ഡല്‍ഹിയില്‍ തുടരാന്‍ പീതാംബരന് മാസ്റ്ററോടും മാണി സി കാപ്പനോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇടതുമുന്നണിക്ക് വിജയ തുടര്‍ച്ചയുണ്ടെന്ന വിലയിരുത്തലുകളാണ് എൻ സി പിയിലെ ആശയക്കുഴപ്പത്തിന് കാരണം. ആ ഘട്ടത്തില്‍ മുന്നണി മാറുന്നത് ദോഷം ചെയ്യും എന്നും ദേശീയ നേതൃത്വം കരുതുന്നു. അതേസമയം മുന്നണിമാറ്റം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ കെ ശശീന്ദ്രൻ വിഭാഗം.
Published by:
Rajesh V
First published:
February 11, 2021, 3:17 PM IST