തിരുവനന്തപുരം: മന്ത്രി എ. കെ. ശശീനെതിരായ ആരോപണവും യുവതിയുടെ പരാതിയും രാഷ്ട്രിയ പ്രേരിതമെന്ന്എൻ സി പി അന്വേഷണ റിപ്പോർട്ട്. കുണ്ടറയിലെ യുവതിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ. കെ. ശശീന്ദ്രൻ്റെ ഇടപെടലുമാണ് എൻ സി പി അന്വേഷിച്ചത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിൻ്റെ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമെന്നാണ് സൂചന.
പരാതിക്കു പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി ബി ജെ പി പ്രവർത്തകയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയുമായിരുന്നു. മാസങ്ങൾക്കു മുമ്പു നടന്ന സംഭവത്തിൽ ഇത്ര വൈകി പരാതി നൽകിയതിലും അസ്വാഭാവികതയുണ്ട്. എന്നാൽ മന്ത്രി ശശീന്ദ്രൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കം തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട് .
പരാതിക്കാരിക്കെതിരായ വാട്സ് ആപ് പ്രചരണമാണ്
പ്രകോപന കാരണമെന്നും റിപ്പോർട്ടിൽ പറയന്നു. യുവതി
ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച പോസ്റ്റർ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു കളിയാക്കി. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് അപാകതയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട പത്മാകരൻ ഉൾപ്പെടെയുള്ളവർ വാട്സ് ആപ്പിലൂടെ യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തണമെന്ന യുവതിയുടെ ആവശ്യവും അംഗീകരിച്ചില്ല. ഇതും പ്രകോപനത്തിന് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Also Read-
ശശീന്ദ്രൻ്റെ രാജി ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം; നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകുംപാർട്ടി സംസ്ഥാന നേതൃത്വത്തിനു പിന്നാലെ ശരദ് പവാറും പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ്. അതു കൊണ്ടു തന്നെ ശശീന്ദ്രന് പൂർണ സംരക്ഷണം നൽകാനാകും എൻസിപി തീരുമാനം.
നേരത്തേ മുഖ്യമന്ത്രിയും സി പി എമ്മും ശശീന്ദ്രൻ ഉടൻ രാജിവയ്ക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. ശശീന്ദ്രൻ്റെ രാജി സംബന്ധിച്ച് രാവിലെ മുതലുള്ള അഭ്യൂഹങ്ങൾക്ക് ഉച്ചയോടെയാണ് വിരാമമായത്. രാവിലെ പത്തുമണിയോടെ എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് വിവാദത്തിൽ വിശദീകരണം നൽകി. മുഖ്യമന്ത്രി ശശീന്ദ്രനോട് രാജി ആവശ്യപ്പെട്ടുമില്ല.
കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള ശശീന്ദ്രൻ്റെ പ്രതികരണത്തിലും ആത്മവിശ്വാസം പ്രകടമായിരുന്നു. ഇതിനിടെ എ കെ ജി സെൻ്ററിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നു. അവയ്ലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായും നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടു. ഉടൻ രാജി വേണ്ടെന്ന നിലപാടിൽ സി പി എമ്മും എത്തിച്ചേർന്നു. എന്നാൽ നിലപാട് തുറന്നു പറയാൻ നേതൃത്വം തയാറായില്ല.
കേസിൽ ശശീന്ദ്രൻ നേരിട്ട് ഇടപെടുകയോ കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അതിനാൽ രാജി ഉടൻ വേണ്ട. കോടതി ഇടപെടൽ ഉണ്ടായാൽ ആ ഘട്ടത്തിൽ തീരുമാനം പുന: പരിശോധിക്കാൻ സി പി എം തയാറാകും. പെൺകുട്ടിയുടെ പരാതിയുടെ വിശ്വാസ്യതയിലും അതിനു പിന്നിലെ ബാഹ്യ ഇടപെടലിലും മുന്നണി നേതൃത്വത്തിന് സംശയമുണ്ട്. ഉൾപ്പാർട്ടി പോരാണ് പരാതിക്കു പിന്നിലെന്ന് എൻസിപിയും കരുതുന്നു. രണ്ടു പരാതികളാണ് ശശീന്ദ്രനെതിരേ പൊലീസിന് ലഭിച്ചത്. ഇപ്പോൾ പുറത്തു വന്ന ശബ്ദ ശകലത്തിൻ്റെ പേരിൽ മന്ത്രിക്കെതിരേ കേസെടുക്കാനാകില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.