കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ എന്‍.സി.പിയില്‍ പ്രതിഷേധം നീറി പുകയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.സി.പി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗത്തില്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എലത്തൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. "എലത്തൂരില്‍ യുവാക്കളെ പരിഗണിക്കുക. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍.സി.പിയും എല്‍.ഡി.എഫും മറക്കരുത്. ഫോണ്‍ വിളി വിവാദം എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുക്കരുത്. 27 വര്‍ഷം എം.എല്‍.എയും ഒരു ടേം മന്ത്രിയുമായ ശശീന്ദ്രൻ മത്സര രംഗത്ത് നിന്നും പിന്മാറുക. മന്ത്രിപ്പണി കുത്തകയാക്കരുത്''- തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുള്ളത്. സേവ് എന്‍.സി.പി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.
പോസ്റ്റര്‍ പതിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിന് കത്തയച്ചത്. എട്ടാം തവണയും സ്ഥാനാര്‍ത്ഥിയാകുവാനുള്ള ശശീന്ദ്രന് എതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എണ്‍പത് വയസ്സില്‍ എത്തിയ ഒരാളെ വിജയം സുനിശ്ചിതമായ ഒരേ ഒരു സീറ്റില്‍ വീണ്ടും മത്സരിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. അടിയന്തരമായി അദ്ദേഹത്തിന് പകരം പുതുമുഖത്തെ നിറുത്തി പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ്വും നവചൈതന്യവും പകരണം. അതിനുള്ള തീരുമാനം കേന്ദ്ര നേത്യത്വം കൈകൊള്ളണം. ഇല്ലെങ്കില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു സീറ്റ് പോലും മത്സരിക്കുവാന്‍ കിട്ടാതെ പാര്‍ട്ടി ശുഷ്‌കമായിപ്പോവും. പാര്‍ട്ടിയെ വളര്‍ത്താനോ പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനോ ഇപ്പോഴത്തെ വ്യദ്ധ നേത്യത്വത്തിന് കഴിയുന്നില്ലെന്ന് മാത്രമല്ല താല്‍പ്പര്യവുമില്ല. പാര്‍ട്ടിക്ക് ശശീന്ദ്രന് പകരം പരിഗണിക്കുവാന്‍ ആരും ഇല്ലെന്ന തെറ്റായ വാദം പ്രചരിപ്പിച്ച് സീറ്റ് സ്വന്തമാകുവാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിനാല്‍ കരുത്തുറ്റ കേന്ദ്ര നേത്യത്വം വിഷയത്തില്‍ ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം
എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കല്‍, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ഷീബ ലിയോണ്‍, കിസാന്‍ സഭാ അദ്ധ്യക്ഷന്‍ ജോസഫ് മാഷ്, മത്സ്യ തൊഴിലാളി സംസ്ഥാന പ്രസിഡന്റ് പി.ശിവദാസ്, മീഡിയാ സെല്‍ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലീം എന്നിവര്‍ സംയുക്തമായിട്ടാണ് ദേശീയ നേത്യത്വത്തിന് കത്തെഴുതിയത്.
Also Read- എൽഡിഎഫിന് 82 സീറ്റ്; പിണറായിക്ക് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ
എലത്തൂരില്‍ എ.കെ.ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. തുടര്‍ച്ചയായി മല്‍സരിക്കുന്ന ശശീന്ദ്രനെ മാറ്റി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻവൈസി പ്രമേയം പാസാക്കി. അതിനിടെ ശശീന്ദ്രന് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍.സി.പി സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.എസ് പ്രകാശന്‍ പാര്‍ട്ടി വിട്ടു. എ.കെ.ശശീന്ദ്രനെതിരെ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഗൗരവതരമായ അന്വേഷണം വേണമെന്നും എന്‍വൈസി ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Assembly Election 2021, Minister ak saseendran, Ncp