തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നെറ്റ്വർക്ക് ഓഫ് വിമൺ മീഡിയ ഇന്ത്യ, കേരള ഘടകം രംഗത്തെത്തി. സഹപ്രവര്‍ത്തകയോട് അതീവ ഹീനമായ ക്രിമിനല്‍ കുറ്റകൃത്യം കാട്ടിയ, ആ കുറ്റകൃത്യത്തിന്റെ പേരില്‍ പ്രസ് ക്ലബില്‍ വച്ചു അറസ്റ്റ് ചെയ്യപ്പെട്ട, അതേ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നടത്തി കേരള കൗമുദി പുറത്താക്കിയ എം രാധാകൃഷ്ണന് ആണ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെ നയിക്കുന്നത്. കേരള കൗമുദി പുറത്താക്കിയ രാധാകൃഷ്ണന് ആ സ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്ന പച്ചക്കള്ളവും പ്രചരിപ്പിക്കുന്നുണ്ടെന്ന് നെറ്റ്വർക്ക് ഓഫ് വിമൺ മീഡിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
നെറ്റ്വർക്ക് ഓഫ് വിമൺ മീഡിയ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന
ക്രിമിനല്‍ കേസിലെ പ്രതി പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ Network of Women Media India കേരള ഘടകം പുറപ്പെടുവിക്കുന്ന പ്രസ്താവന
തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ 23 നു നടക്കുകയാണല്ലോ. വനിതാ മാദ്ധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മയാണ് NWMI. ഇന്ത്യ ഒട്ടാകെ NWMI യുടെ പ്രവര്‍ത്തന രീതിയും നയവും അധികാര സ്ഥാനങ്ങളില്‍ നിന്ന് സ്വതന്ത്രമായി വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നീതിയും ഇടവും ഉറപ്പാക്കുക എന്നതാണ്.
അതില്‍ ഉറച്ചു നിന്നു കൊണ്ട് തന്നെ പ്രസ് ക്ലബ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെയും ഞങ്ങള്‍ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സഹപ്രവര്‍ത്തകയോട് അതീവ ഹീനമായ ക്രിമിനല്‍ കുറ്റകൃത്യം കാട്ടിയ, ആ കുറ്റകൃത്യത്തിന്റെ പേരില്‍ പ്രസ് ക്ലബില്‍ വച്ചു അറസ്റ്റ് ചെയ്യപ്പെട്ട, അതേ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നടത്തി കേരള കൗമുദി പുറത്താക്കിയ എം രാധാകൃഷ്ണന് ആണ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെ നയിക്കുന്നത്. കേരള കൗമുദി പുറത്താക്കിയ രാധാകൃഷ്ണന് ആ സ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്ന പച്ചക്കള്ളവും പ്രചരിപ്പിക്കുന്നുണ്ട്.
ഇതു വര്‍ത്തമാന കാലത്തെ പത്ര പ്രവര്‍ത്തക സമൂഹത്തിന്റെ മുഴുവന്‍ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. NWMI യ്ക്കും വനിത മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത്. സ്ത്രീ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കല്പിക്കാത്ത കൈയൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത്? ഇവിടെ നമ്മള് നിശബ്ദരായാല്‍ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയര്‍ത്തുന്നത്?
സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് ഈ സമീപ കാലത്ത് പ്രവര്‍ത്തിച്ചു വരുന്നത്. മാദ്ധ്യമ പ്രവര്‍ത്തകയെയും കുടുംബത്തെയും മാത്രമല്ല ഈ വിഷയത്തില്‍ പ്രതികരിച്ച മറ്റു വനിതാ മാദ്ധ്യമ പ്രവത്തകരെയും, പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും അവര്‍ക്കു നേരെ സദാചാര ആക്രമണം നടത്തുകയും ഉണ്ടായി. പത്രപ്രവര്‍ത്തക സമൂഹത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്ന, വെല്ലുവിളിക്കാനുള്ള രാധാകൃഷ്ണന്റെ നീക്കം ചെറുക്കണം. അതിന് NWMI ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.