തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ആക്സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്നു മാസത്തിനകം സമർപ്പിക്കണം. ക്ലെയിംസ് ട്രിബ്യൂണലിനോ മറ്റ് ഏജന്‍സികള്‍ക്കോ ആണ് റിപ്പോർട്ട് സമര്‍പ്പിക്കേണ്ടത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കാം. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപകടം നടന്ന് ആറു മാസത്തിനു ശേഷം ക്ലെയിംസ് ട്രിബ്യൂണല്‍ സ്വീകരിക്കില്ലെന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് പൊലീസ് എത്രയും വേഗം നല്‍കേണ്ടതാണ്. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ 159, 160, 166 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ വ്യക്തിഗത ശ്രദ്ധ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എല്ലാ അപകടക്കേസുകളിലും നടപടി ക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.